ആലപ്പുഴ > വികസനവിരോധികൾക്ക് നാടിന്റെ പിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിർമ്മിച്ച 8 റോഡുകളും ആലപ്പുഴ ടൗൺ റോഡ് നെറ്റ് വർക്കും ആലപ്പുഴ വൈഎംസിഎ ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തിനെയും എതിർക്കുന്നവരുടെ വായ്ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക് കഴിയില്ല. നമുക്ക് പശ്ചാത്തലസൗകര്യവികസനം നടക്കണം. കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട് മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ് ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കിഫ്ബി രൂപീകരിച്ചത്. കിഫ്ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ് ഇപ്പോൾ ശ്രമം. കിഫ്ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും കിഫ്ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത് കടത്തിന്റെ പരിധിയിലല്ല.
നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്നു മന: സ്ഥാപപ്പെട്ടിരുന്നവർക്ക് മനസിനു കുളിർമ നൽകുന്ന കാര്യങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. ചെയ്യേണ്ട കാര്യങ്ങൾവേണ്ട സമയത്തു ചെയ്യാത്തുമൂലം നമുക്ക് ദേശീയപാതയ്ക്ക് പിഴയടക്കേണ്ടിവന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് വലിയ വിലാണ് എന്നൊക്കെയാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്. സ്ഥലമേറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകേണ്ടിവന്നത് അങ്ങനെയാണ്.
ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുി 5000 കോടി രൂപയാണ് കിഫ്ബിവഴി സർക്കാർ മുടക്കിയത്. തീരദേശ ഹൈവേയും മലയോരഹൈവേയും യാഥാർഥ്യമാകുകയാണ്. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം മുതൽ ബേക്കൽ വരെ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പുർത്തിയായി. അതിന് അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന് വേഗം കൂട്ടാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.















