തിരുവനന്തപുരം> ഫെബ്രുവരി 27ന് സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിൽ റഹീം മുഖ്യമന്ത്രിയോട് തന്റെ ആവശ്യം പറഞ്ഞു – പോളിയോ രണ്ട് കാലും തളർത്തിയ തനിക്ക് സഞ്ചരിക്കാനൊരു വാഹനം വേണം. തോളിൽത്തട്ടി ‘നമുക്ക് നോക്കാമെ’ന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുതെയായില്ല. ബുധനാഴ്ച റഹീമിന് പുത്തൻ മുച്ചക്ര സ്കൂട്ടർ റെഡി. നോർത്ത് ബ്ലോക്കിൽവച്ച് മുഖ്യമന്ത്രിതന്നെ താക്കോൽ കൈമാറി.
വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽ കൂട്ടായിരുന്ന മുച്ചക്ര സ്കൂട്ടർ കേടുവന്നതോടെ ആറ്റിങ്ങൽ നെടുങ്കണ്ട സ്വദേശി റഹീമിന്റെ യാത്ര അനിശ്ചിതത്വത്തിലായി. പരസഹായമില്ലാതെ എവിടെയും പോകാൻ വയ്യാതായതോടെയാണ് മുഖ്യമന്ത്രിയെക്കണ്ട് സങ്കടമറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ഐടി സ്ഥാപനമായ way.comന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽനിന്ന് തുക ലഭിച്ചു. തനിക്ക് സ്കൂട്ടർ തരുമെന്ന ഉറപ്പ് പാലിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് റഹീം പറഞ്ഞു. പുതിയ സ്കൂട്ടറിൽ ലോട്ടറിക്കച്ചവടമോ മറ്റോ നടത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കാനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.















