കാഠ്മണ്ഡു
നേപ്പാളില്‍ യാത്രാമധ്യേ രണ്ട് വിമാനങ്ങളുടെ നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. മലേഷ്യയില്‍ നിന്ന് വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് പോയ എയര്‍ ഇന്ത്യ വിമാനവും കാഠ്മണ്ഡു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെയാണ് കൂട്ടിയിടിക്കുന്ന സ്ഥിതിയുണ്ടായത്.പൈലറ്റുമാരുടെ സമയോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.
വെള്ളി രാവിലെയായിരുന്നു സംഭവം. രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാർ ഏതാണ്ട് ഒരേ ഉയരത്തിൽനിന്ന് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. റഡാർ മുന്നറിയിപ്പ് നൽകിയതോടെ നേപ്പാൾ എയർലൈൻസ് പൈലറ്റ് വിമാനത്തിന്റെ ഗതിയിൽ മാറ്റം വരുത്തി അപകടം ഒഴിവാക്കി. കൃത്യമായ നിർദേശങ്ങൾ നൽകാതെ ജോലിയില്‍ വീഴ്ച വരുത്തിയ മൂന്ന് എയര്‍ ട്രാഫിക് കണ്ട്രോള് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. നേപ്പാൾ വ്യോമയാന അതോറിറ്റി സംഭവം അന്വേഷിക്കാൻ മൂന്നംഗ കമിഷനെ നിയോഗിച്ചു.