മോസ്കോ
സഖ്യരാജ്യമായ ബലാറസിൽ ആണവായുധങ്ങൾ സൂക്ഷിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ആണവശേഷിയുള്ള ആയുധങ്ങൾ ഉൾപ്പെടെ ഉക്രയ്ന് ലഭ്യമാക്കുമെന്ന് ബ്രിട്ടണ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം.
യുദ്ധത്തിൽ ഉപയോഗിക്കുന്ന പ്രഹരശേഷി കുറവുള്ള ആണവായുധങ്ങളാണ് ബലാറസിൽ സൂക്ഷിക്കാൻ ഒരുങ്ങുന്നതെന്നും ബൽജിയം, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്സ്, തുർക്കി എന്നിവിടങ്ങളിൽ ആണവായുധം സൂക്ഷിക്കുന്ന അമേരിക്കൻ മാതൃകയാണ് റഷ്യ പിന്തുടരുന്നതെന്നും പുടിൻ ദേശീയ ടെലിവിഷനിലൂടെ വ്യക്തമാക്കി. അമേരിക്ക ഈ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വിക്ഷേപണ കേന്ദ്രങ്ങൾ ഒരുക്കുകയും ജീവനക്കാരെ പരിശീലിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബലാറസിനെ റഷ്യ ആണവ ബന്ദിയാക്കുകയാണെന്ന് ഉക്രയ്ൻ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി ദനിലോവ് പറഞ്ഞു.