ന്യൂഡൽഹി> വനിതാസ്വയംസഹായ സംഘങ്ങളെ ബാബാരാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഡീലർമാരാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഡോ. വി ശിവദാസൻ എംപി. ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് സർക്കാർ ചിലവിൽ വിപണി സൃഷ്ടിക്കാനും പൊതു ഖജനാവിലെ പണവും ഗവണ്മെന്റ് അധികാരവും ഉപയോഗിച്ച് വനിതാ സ്വയം സഹായസംഘങ്ങളെ പതഞ്ജലി ഉത്പന്നങ്ങളുടെ ഡീലർമാർ ആക്കാനുമാണ് യൂണിയൻ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമവികസന മന്ത്രാലയവും പതഞ്ജലിയുമായി നവംബർ 2022ൽ ഇതിനായി കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരം നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷന്റെ ‘ദേശീയ വിഭവശേഷി സംഘടന’ ആയി പതഞ്ജലിയെ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ട് ഉത്തരഖണ്ഡിൽ അഞ്ചോളം പതഞ്ജലി മരുന്നുകൾ ഏതാനും മാസങ്ങൾക്ക് മുൻപ് നിരോധിച്ചിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ ഡീലർമാരാക്കി വനിതാ സ്വയം സഹായസംഘങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം.
വർഗീയചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളിലൂടെ സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ശക്തി കൂട്ടി തന്റെ വ്യവസായ സാമ്രാജ്യം വളർത്താൻ ശ്രമിക്കുന്ന ബാബാ രാംദേവിന് ഒത്താശ ചെയ്യുന്ന ആർഎസ്എസ് നിലപാട് ആണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
കൊറോണയുടെ സമയത് കൊറോനിൽ എന്ന അശാസ്ത്രീയ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടി എന്ന് കളവ് പ്രചരിപ്പിക്കാൻ പോലും മടി കാണിക്കാത്ത കമ്പനിയെ സർക്കാർ സംവിധാനം ഉപയോഗിച്ച് വളർത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ശിവദാസൻ പറഞ്ഞു.















