ഗുവാഹത്തി > അസമിലെ നൂൻമതിയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. വന്ദന കലിത എന്ന യുവതിയും സുഹൃത്തുമാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് പറഞ്ഞു. വന്ദനയുടെ വിവാഹേതര ബന്ധം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്പാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവ് അമർജ്യോതി ഡേ, ഭർതൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മുന്നിൽ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനായ ധൻജിത് ദേകയും ചേർന്ന് ശരീരഭാഗങ്ങൾ ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിയിൽ കൊണ്ടുപോയി ശരീരഭാഗങ്ങൾ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെയും കൊണ്ട് പൊലൂസ് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടെന്നും പൊലീസ് പറഞ്ഞു.















