മലപ്പുറം
“സഹകരണ നിക്ഷേപം കേരള വികസനത്തിന്’ എന്ന മുദ്രാവാക്യവുമായി സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണത്തിന് തുടക്കം. മാർച്ച് 31 വരെയുള്ള ദിവസങ്ങളിലായി 9000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയും കേരള ബാങ്കിന്റേത് 1750 കോടി രൂപയുമാണ്. മറ്റ് സഹകരണ ബാങ്കുകൾ 7250 കോടി സമാഹരിക്കണം.
നിക്ഷേപത്തിന്റെ 30 ശതമാനംവരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണയജ്ഞം.
സംസ്ഥാന സഹകരണ നിക്ഷേപ സമാഹരണയജ്ഞം മലപ്പുറം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. മെമ്പർ റിലീഫ് ഫണ്ടിന്റെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണവും കേരള ബാങ്കിന്റെ ജില്ലയിലെ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. പി അബ്ദുൾ ഹമീദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, കോ-–-ഓപറേറ്റീവ് ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ എന്നിവർ സംസാരിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് നന്ദിയും പറഞ്ഞു.
സഹകരണ പ്രസ്ഥാനം
നാടിനൊപ്പം: മന്ത്രി വാസവൻ
എല്ലാവരെയും ചേർത്തുപിടിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലപ്പുറത്ത് സഹകരണ നിക്ഷേപ സമാഹരണയജ്ഞം സംസ്ഥാന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നട്ടെല്ലാണ് സഹകരണ മേഖല. എന്നാൽ, ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ എവിടെയെങ്കിലും കണ്ടാൽ അത് പെരുപ്പിച്ച് വാർത്തയാക്കുന്നത് ഈ മേഖലയെ തകർക്കാനാണ്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന സമീപനങ്ങളാണ് ദേശീയതലത്തിൽ രൂപപ്പെട്ടുവരുന്നത്. അത്തരം നീക്കങ്ങളെ സഹകാരികൾ കൊടികളുടെ നിറംനോക്കാതെ ഒന്നിച്ച് ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. നോട്ടുനിരോധന കാലത്ത് സഹകരണ ബാങ്കുകളുടെ നിലനിൽപ്പുതന്നെ ആശങ്കയിലായി. എന്നാൽ, റിസർവ് ബാങ്ക് റീജണൽ ഓഫീസിനുമുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടത്തിയാണ് അതിനെ നേരിട്ടത്– – മന്ത്രി ഓർമിപ്പിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം ദേശീയതലത്തിലേക്കാൾ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലും ഇടപെടാൻ കഴിയുംവിധം സംസ്ഥാനത്ത് സഹകരണപ്രസ്ഥാനം വളർന്നു. കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറുകയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ അതിനെ ഫലപ്രദമായി നേരിടാൻ സർക്കാരിന് കഴിഞ്ഞു. ക്രമക്കേടുകളുണ്ടായാൽ നിക്ഷേപകന് ഒരുരൂപപോലും നഷ്ടപ്പെടാത്തവിധം പണം തിരികെ നൽകാൻ സഹകരണ നിധി രൂപീകരിച്ചു. ഇത് സഹകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.















