ഭുവനേശ്വർ
മേഘാലയ മനസ്സറിഞ്ഞ് ചിരിച്ചു. സന്തോഷ് ട്രോഫി ഫുട്ബോളിലെ എക്കാലത്തെയും മികച്ച സംഘമായ ബംഗാളിനെ 2–-1ന് തകർത്ത് വടക്കുകിഴക്കൻ നവശക്തികൾ ചരിത്ര സെമിയിലേക്ക് കുതിച്ചു. ആദ്യമായാണ് മേഘാലയ അവസാന നാലിൽ ഇടംപിടിക്കുന്നത്. സെമിയിൽ പഞ്ചാബാണ് എതിരാളി. സർവീസസും കർണാടകവും തമ്മിലാണ് മറ്റൊരു സെമി.
പിന്നിട്ടുനിന്നശേഷമായിരുന്നു മേഘാലയ ബംഗാളിനെ തുരത്തിയത്. സൗഗത ഹൻസ്ദയാണ് 32 തവണ ജേതാക്കളായ ബംഗാളിനെ മുന്നിലെത്തിച്ചത്. എന്നാൽ, അലൻ ലിങ്തോ നോങ്ബ്രിയ മേഘാലയയെ ഒപ്പമെത്തിച്ചു. പിന്നാലെ നൈകെൽസൺ ബിന വിജയഗോളും കുറിച്ചു. ഖ്ലയ്ൻ പിർഖാത് സൈമിലേയാണ് പരിശീലകൻ. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് യോഗ്യതാ റൗണ്ട് കടന്നത്. ഫൈനൽ റൗണ്ടിൽ അഞ്ചിൽ മൂന്നും ജയിച്ചു. ഒരു തോൽവി, സമനില.
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി തലകുനിച്ചാണ് ബംഗാൾ മടങ്ങുന്നത്. ഒറ്റ കളിപോലും ജയിക്കാനായില്ല. അഞ്ച് കളിയിൽ നാലിലും തോറ്റു. ഒരു സമനിലയുമുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിശ്വജിത് ഭട്ടാചാര്യ പരിശീലിപ്പിച്ച ബംഗാളിന്. ബി ഗ്രൂപ്പിൽ രണ്ടാമതായാണ് മേഘാലയ കടന്നത്. അഞ്ചിൽ നാലും ജയിച്ച സർവീസസാണ് ഗ്രൂപ്പ് ജേതാക്കൾ. അവസാന കളിയിൽ പട്ടാളക്കാർ റെയിൽവേസിനെ നാല് ഗോളിന് മുക്കി. മലയാളിതാരം ആദർശ് മട്ടുമ്മൽ ഇരട്ടഗോൾ നേടി.
സൗദി ഒരുങ്ങുന്നു, കിരീടപ്പോരിനായി
സന്തോഷ് ട്രോഫി ഫുട്ബോൾ സെമി മത്സരങ്ങൾ മാർച്ച് ഒന്നിന് നടക്കും. സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയമാണ് വേദി. ഇതാദ്യമായാണ് രാജ്യത്തെ ടൂർണമെന്റ് വിദേശത്ത് നടത്തുന്നത്. ആറുതവണ ചാമ്പ്യൻമാരായ സർവീസസും നാലുവട്ടം ജേതാക്കളായ കർണാടകവും തമ്മിലാണ് ഒരു സെമി. അടുത്തത് എട്ടുവട്ടം കിരീടമുയർത്തിയ പഞ്ചാബും മേഘാലയയും. മൂന്നിന് ലൂസേഴ്സ് ഫൈനലാണ്. നാലിനാണ് ഫൈനൽ. സമയം പിന്നീട് പ്രഖ്യാപിക്കും.മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ടീമുകൾ അടുത്തയാഴ്ച പുറപ്പെടും.
സെമി ഫൈനൽ
മാർച്ച് 1, കിങ് ഫഹദ് സ്റ്റേഡിയം, റിയാദ്
സർവീസസ് –- കർണാടകം
പഞ്ചാബ് –- മേഘാലയ















