ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷനുവേണ്ടിയുള്ള ഓപ്ഷൻ നൽകാൻ വിജ്ഞാപനം പുറപ്പെടുവിച്ച് ഇപിഎഫ്ഒ. മൂന്ന് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ഇതിനായി ഓണ്ലൈനില് അപേക്ഷിക്കാം. ഇപിഎഫ് വിഹിതത്തിന് നേരത്തേ ഉണ്ടായിരുന്ന ശമ്പളപരിധികളായ 5000 രൂപയ്ക്കും 6500 രൂപയ്ക്കും മുകളിൽ വിഹിതം അടച്ചുകൊണ്ടിരുന്ന ജീവനക്കാർ, 1995ലെ പെന്ഷന് പദ്ധതിയില് അംഗമായിരിക്കുകയും ഓപ്ഷൻ നല്കാതിരിക്കുകയും ചെയ്തവര്, നിലവിൽ ജോലിയിൽ തുടരുന്നവരും 2014 സെപ്തംബറിനുശേഷം വിരമിച്ചവരും എന്നിവര്ക്കാണ് ഓപ്ഷൻ നൽകാന് ഇപ്പോള് അവസരം. വിരമിച്ചവർക്ക് ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്ഷൻ നൽകാൻ ഡിസംബർ 29ന് വിജ്ഞാപനമിറക്കി.
അപേക്ഷ ഇങ്ങനെ
മൂന്ന് വിഭാഗത്തിലെ ജീവനക്കാർക്കും തൊഴിലുടമകൾക്കും സംയുക്ത ഓപ്ഷൻ നൽകാൻ ഇപിഎഫ്ഒ വെബ്സൈറ്റിൽ ഉടൻ സൗകര്യം ലഭ്യമാക്കും. അപേക്ഷകർ ലോഗിൻ ചെയ്ത് ഓപ്ഷൻ നൽകണം. ഓരോ അപേക്ഷകനും റെസീപ്റ്റ് നമ്പർ ലഭിക്കും. തുടർന്ന്, അപേക്ഷ തൊഴിലുടമയ്ക്ക് കൈമാറും. തൊഴിലുടമകൂടി ഓപ്ഷൻ നൽകിയശേഷം അപേക്ഷകൾ പിഎഫ് മേഖലാ ഓഫീസുകൾ ഡിജിറ്റൽഫയലുകളാക്കും. മേഖലാ ഓഫീസിലെ പരിശോധനകളിൽ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ടി വരുന്ന തുക കണക്കാക്കും. അധികമായി അടയ്ക്കേണ്ടുന്ന തുക എത്രയെന്ന് അപേക്ഷകരെ ഇ–-മെയിൽ, എസ്എംഎസ് വഴി അറിയിക്കും. അധികമായി അടയ്ക്കേണ്ട തുക പ്രൊവിഡന്റ് ഫണ്ടിൽനിന്ന് പെൻഷൻഫണ്ടിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള അനുമതി തേടും. പരാതികൾ രേഖാമൂലം അറിയിക്കാന് സൗകര്യവുമുണ്ടാക്കും.
കുറഞ്ഞ ദിവസം മാത്രം
ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ സുപ്രീംകോടതി വിധി വന്ന് നൂറിലേറെ ദിവസം പിന്നിട്ടശേഷമാണ് ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയത്. നാലുമാസത്തിനുള്ളിൽ നടപടിക്രമം പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാല് ഇനി ഇതിന് ശേഷിക്കുന്നത് 12 ദിവസം മാത്രം. ലക്ഷക്കണക്കിന് ജീവനക്കാരും വിരമിച്ചവരും ഒരേസമയം ഓൺലൈനായി അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ സംവിധാനം തകരാറിലാകുമോയെന്ന ആശങ്കയുമുണ്ട്.
പഴുതുകള് ഏറെ
ഇപിഎഫ്ഒ പുറപ്പെടുവിച്ച സർക്കുലറില് അവ്യക്തതയും പഴുതുകളും ഏറെ. 2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവർക്ക് ഓപ്ഷൻ ഉറപ്പാക്കാനുള്ള സർക്കുലർ പുറപ്പെടുവിച്ചത് ജനുവരി 25നുമാത്രമാണ്. 2014നുശേഷം വിരമിച്ചവർ ഇപ്പോൾ ഓപ്ഷൻ നൽകുമ്പോൾ വിരമിക്കുന്നതിനുമുമ്പ് ജോയിന്റ് ഓപ്ഷൻ നൽകിയതിന്റെ തെളിവുംകൂടി നൽകണമെന്ന് സർക്കുലറിൽ പറയുന്നു. ഈ നിബന്ധന 2014നുശേഷം വിരമിച്ചവർക്ക് ഹയർ ഓപ്ഷൻ നൽകാൻ സമയം നൽകണമെന്ന സുപ്രീംകോടതിവിധിക്കു വിരുദ്ധമാണ്.
ഇപിഎഫ്ഒ പുറപ്പെടുവിച്ച രണ്ടു സർക്കുലറും സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള സമയം അനുവദിക്കാതെയും പലർക്കും ഉയർന്ന പെൻഷൻ നിഷേധിക്കാൻ പഴുതിട്ടുമാണെന്ന് ഇപിഎഫ് പെൻഷൻ ഉപദേശക സമിതി അംഗം അഡ്വ. എസ് കൃഷ്ണമൂർത്തി പറഞ്ഞു. 2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവരിൽ കേസിന് പോയവർക്ക് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകുന്നത് പുനഃപരിശോധിക്കാനുള്ള ജനുവരി 25ലെ സർക്കുലറിലെ നിബന്ധനകൾക്കെതിരെ രാജ്യമാകെ പ്രതിഷേധവും നിയമനടപടികളും തുടരുകയാണ്. എന്നാൽ, പുതിയ സർക്കുലറിലും ആ പിഴവ് പരിഹരിക്കാൻ ഇപിഎഫ്ഒ തയ്യാറായിട്ടില്ല.















