ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടം വിരസമായ സമനിലയിൽ അവസാനിച്ചു. ലിവർപൂളും ചെൽസിയും തമ്മിലുള്ള കളി ഗോളില്ലാതെ തീർന്നു. സ്വന്തം തട്ടകത്തിലെ സമനില ലിവർപൂളിന് കൂടുതൽ തിരിച്ചടിയായി. 19 കളിയിൽ 29 പോയിന്റുമായി എട്ടാമതാണ് യുർഗൻ ക്ലോപ്പിന്റെ സംഘം. ഗ്രഹാംപോട്ടറിന്റെ ചെൽസി ഇത്രതന്നെ പോയിന്റുമായി ഗോൾ വ്യത്യാസത്തിൽ രണ്ടുപടി താഴെയും.
ഇരുഭാഗത്തും കാര്യമായ മുന്നേറ്റങ്ങളില്ലാതെയായിരുന്നു കളിയുടെ പോക്ക്. തുടക്കത്തിൽ കയ് ഹവേർട്സ് ലിവർപൂൾവല കുലുക്കിയെങ്കിലും ഓഫ് സൈഡെന്ന് തെളിഞ്ഞു. രണ്ടാംപകുതിയിൽ ചെൽസിയുടെ പുതിയതാരം മയ്കയ്ലോ മുദ്രിക് കളിക്ക് അൽപ്പം ജീവൻ നൽകി. മറ്റൊരു പുത്തൻതാരം ബെനറ്റ് ബദിയാഷിലെയുടെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ അല്ലിസൺ ബെക്കർ തടയുകയായിരുന്നു. ആൻഫീൽഡിൽ ലിവർപൂൾ മുന്നേറ്റം ഒന്നടങ്കം നിരാശപ്പെടുത്തി. വൻതുക മുടക്കിയെത്തിച്ച കോഡി ഗാക്പോ ഗോൾമുഖത്ത് ഒരു ചലനവുമുണ്ടാക്കിയില്ല. ഡാർവിൻ ന്യൂനെസ് എത്തിയിട്ടും മാറ്റമുണ്ടായില്ല. മുഹമ്മദ് സലാ മങ്ങി.















