Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

സോമനാഥന്റെ സന്നിധിയിൽ…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം നാലാംഭാഗം

by News Desk
January 19, 2023
in TRAVEL
0
സോമനാഥന്റെ-സന്നിധിയിൽ…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-നാലാംഭാഗം
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ അഞ്ചു ഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

കാഴ്ചകൾ കണ്ട് ഓരോ രാത്രിയിലും മടങ്ങിയെത്തി അനുഭവങ്ങൾ കുറിച്ചിട്ടത് ക്രോഡീകരിച്ചാണ് ഉറക്കം. കൂടെയുള്ളവരുടെ ഉറക്കത്തിന് ഭംഗം വരാതെ മൊബൈൽ ഫോണിലെ എഴുത്ത് പൂർത്തിയാക്കാൻ ചിലപ്പോൾ ക്ലേശിച്ചു. നേരത്തെ ഉണർന്നാലേ രാവിലെ ഒൻപതിനെങ്കിലും യാത്ര തുടങ്ങാനാകൂ. സോമനാഥക്ഷേത്ര കവാടത്തിലെത്തുമ്പോൾ സമയം പത്തര. ഗുജറാത്തിലെ സൗരാഷ്ട്രയിലെ വെരാവലിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കൻമാരാണ് ക്ഷേത്രം നിർമ്മിച്ചത്. സോളങ്കി വാസ്തുവിദ്യാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള രത്ന ശേഖരങ്ങളും എണ്ണിയാൽ തീരാത്ത സ്വർണ നാണയങ്ങളും മലയോളം പണക്കിഴികളും ഭൂഗർഭ അറകളിൽ സൂക്ഷിച്ച് വെച്ചിരുന്ന മഹാനിധി കുംഭമെന്ന നിലയിൽ പേരുകേട്ട ആരാധനാലയം. ഇവക്കെല്ലാം പുറമെ പതിനായിരം ഗ്രാമങ്ങൾ ക്ഷേത്ര സ്വത്തായി വേറെയും. അക്കാലത്ത് രാജഭരണം നിലനിന്നിരുന്ന ഏതാണ്ടെല്ലാ സ്ഥലങ്ങളിലും ചക്രവർത്തിമാരും രാജാക്കൻമാരും വെട്ടിപ്പിടിച്ചും സാധാരണക്കാരെ ചൂഷണം ചെയ്തും സ്വരൂപിച്ച സമ്പത്ത് സൂക്ഷിച്ചത് ക്ഷേത്രങ്ങളിലാണ്. സ്വത്ത് സൂക്ഷിക്കാൻ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഭരണകർത്താക്കൾ ക്ഷേത്രങ്ങളെ കണ്ടത്.

ശത്രു രാജാക്കൻമാരിൽ നിന്ന് ആർജ്ജിച്ച സമ്പത്ത് കൈമോശം വരാതിരിക്കാൻ യോജ്യമായ മാർഗ്ഗം. സമ്പന്നർക്കും വരേണ്യർക്കും ആരാധനാലയങ്ങൾ അവരുടെ സാമ്പത്തിക താൽപര്യങ്ങൾ പരിരക്ഷിക്കാനുള്ള കേദാരങ്ങൾ കൂടിയായിരുന്നു. ദൈവത്തെ അനധികൃത സമ്പാദ്യങ്ങളുടെ കാവൽക്കാരായാണ് ചക്രവർത്തിമാരിൽ പലരും കരുതിയത്. ദൈവ കോപം ഭയന്ന് വിശ്വാസികളായ രാജാക്കൻമാർ ക്ഷേത്രങ്ങൾ അക്രമിച്ച് കൊള്ളയടിക്കാൻ മുതിർന്നില്ല. എന്നാൽ ദേവകോപം ഉണ്ടാവില്ലെന്ന് കരുതിയ ചക്രവർത്തിമാരും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ പെടുന്നവരാണ് മുഹമ്മദ് ഗസ്നിയും കാശ്മീരിലെ ഹിന്ദു രാജാവ് ഉൾപ്പടെയുള്ളവരും. ചില ഹിന്ദു രാജാക്കൻമാർക്ക് ക്ഷേത്രങ്ങൾ കൊള്ളയടിച്ച് സമ്പത്ത് സ്വന്തമാക്കാനായി ഒരു പ്രത്യേക മന്ത്രി പോലും ഉണ്ടായിരുന്നതായാണ് ചരിത്രം. ഗസ്നി മുസ്ലിമാണെങ്കിൽ കാശ്മീരിലെ ചക്രവർത്തി ഹിന്ദുവായിരുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഹിന്ദു രാജാക്കൻമാരെയും മുസ്ലിം അധിനിവേശക്കാരെയും കാണാനാകും. അവർ ക്ഷേത്രങ്ങൾ അക്രമിച്ചത് ഹിന്ദുമതത്തോടുള്ള അസഹിഷ്ണുത കൊണ്ടോ ഹിന്ദുക്കളോടുള്ള വിദ്വേഷം കൊണ്ടോ ആയിരുന്നില്ല. അങ്ങിനെയായിരുന്നെങ്കിൽ എല്ലാ ക്ഷേത്രങ്ങളും അക്രമിക്കുകയും തകർക്കുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ല. സമ്പത്ത് ഒളിപ്പിച്ചു വെക്കാത്ത ഒരാരാധനാലയവും അക്രമിക്കപ്പെട്ടതായി പറഞ്ഞു കേട്ടിട്ടില്ല. വെട്ടിപ്പിടുത്തങ്ങൾക്കും അധിനിവേശങ്ങൾക്കും മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല. അതിനെ ആ നിലക്ക് തന്നെ കാണാനാകണം.

സാമൂതിരിക്ക് മുന്നിൽ കീഴടങ്ങിയ കുഞ്ഞാലിയെ പോർച്ചുഗീസുകാർക്ക് കൈമാറിയ നടപടി ഇസ്ലാമിനും മുസ്ലിങ്ങൾക്കുമെതിരായ സാമൂതിരിപ്പാടിന്റെ മനോഭാവത്തിന്റെ ഭാഗമാണെന്ന് ദുർവ്യാഖ്യാനിച്ചവരുണ്ട്. സമാനമായ അസംബന്ധമാണ് മുഹമ്മദ് ഗസ്നിയുടെയും മറ്റു ചില മുസ്ലിം സുൽത്താൻമാരുടെയും ക്ഷേത്രാക്രമണങ്ങളെ ഇസ്ലാമിന്റെ ഹിന്ദുമത വിരുദ്ധതയായി പ്രചരിപ്പിക്കുന്നത്. സമ്പത്തുമായും അധികാരവുമായും നേരിട്ടു ബന്ധപ്പെടാത്ത ഒരു ക്ഷേത്രവും അക്കാലത്ത് അക്രമിക്കപ്പെട്ടില്ല. മതവൈരമോ അസഹിഷ്ണുതയോ ആയിരുന്നില്ല മധ്യകാലത്തെ ക്ഷേത്ര ധ്വംസനങ്ങളുടെ അടിസ്ഥാനമെന്ന് പ്രമുഖ ചരിത്രകാരൻമാരെല്ലാം രേഖപ്പെടുത്തിയത് സ്മരണീയമാണ്. എഴുതാപ്പുറം വായിച്ച് വർത്തമാന കാലത്തും ഹിന്ദു-മുസ്ലിം സ്പർദ്ധയുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നത് ഖേദകരമാണ്.

1025 ൽ മുഹമ്മദ് ഗസ്നിയും, 1300 ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാ നായകൻ ആലഫ്ഖാനും, 1390 ൽ മുസഫർഷാ ഒന്നാമനും, 1490 ൽ മുഹമ്മദ് ബെഗാറയും, 1530 ൽ മുസഫർഷാ രണ്ടാമനും, 1701 ൽ ഔറാംഗസേബും സോളങ്കി സാമ്രാജ്യവും സോമനാഥ ക്ഷേത്രവും അക്രമിച്ചിരുന്നതായി ചരിത്രം പറയുന്നു. ആ ആക്രമണങ്ങളെ അക്കാലത്ത് അധികാരം കൈക്കലാക്കാനുള്ള അധിനിവേശത്തിന്റെ ഭാഗമായാണ് ജനങ്ങൾ കണ്ടത്. മതവുമായി അതിനെ അവർ കൂട്ടിക്കുഴച്ചില്ല. അതുകൊണ്ടാണ് മഹാഭൂരിപക്ഷം ഹിന്ദുക്കളായിരുന്നിട്ടും നീണ്ട 800 കൊല്ലം ഇടതടവില്ലാതെ മുസ്ലിം രാജാക്കൻമാർക്ക് ഇന്ത്യ ഭരിക്കാനായത്.

മധ്യകാല മുസ്ലിം ചക്രവർത്തിമാർ മതപരിവർത്തനം പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വഇഷ്ടപ്രകാരമാണ് എല്ലാ മതങ്ങളിലേക്കും ആളുകൾ പരിവർത്തിതരായത്. അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും ഡോ: ബി.ആർ അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ചതും ഒരാളുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. ഇതേ സാഹചര്യമാണ് ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തവരുടെ കാര്യത്തിലും ഉണ്ടായത്. ബലാൽക്കാരം ആരെങ്കിലും മതം മാറിയിട്ടുണ്ടെങ്കിൽ ആ നിർബന്ധിതസാഹചര്യം ഇല്ലാതാകുമ്പോൾ വർധിത വീര്യത്തോടെ പൂർവ്വ മതത്തിലേക്ക് ബന്ധപ്പെട്ടവർ തിരിച്ച് പോകും.

സോമനാഥ ക്ഷേത്രം

സോമനാഥ ക്ഷേത്രം

സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പ്രഭാസ് പാട്ടൺ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഹിന്ദു-മുസ്ലിം ജനസംഖ്യ ഏതാണ്ട് തുല്യമാണ്. 2002 ലെ കലാപകാലത്ത് ഒരു പ്രശ്നവും ഉണ്ടാകാത്ത പ്രദേശമാണിത്. ഗസ്നിയുടെ സോമനാഥ ക്ഷേത്രാക്രമണം മതാടിസ്ഥാനത്തിൽ പ്രഭാസ് പാട്ടൺ ദേശക്കാർ കണ്ടിട്ടില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവു കൂടിയാണത്. മത സൗഹാർദ്ദം കണ്ണിലെ കൃഷ്ണമണി പോലെയാണ് സോമനാഥൻ കാത്ത് സൂക്ഷിക്കുന്നത്. പച്ച മൽസ്യവും ഉണക്ക മൽസ്യവും വൻതോതിൽ കയറ്റുമതി നടത്തുന്നവരാണ് ദേശവാസികളിൽ നല്ലൊരു ഭാഗം. ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.

അറബിക്കടലിന്റെ കൊച്ചോളങ്ങൾ മുഴുസമയവും സോമനാഥനെ തഴുകിക്കൊണ്ടേയിരിക്കുന്നു. കടലാക്രമണം ഏൽക്കാതിരിക്കാൻ കടലിനോട് ചേർന്ന് കടക്കുന്ന ഭാഗത്ത് കിടങ്ങും അതുകഴിഞ്ഞ് വിശാലമായ നടപ്പാതയും ഒരു കോട്ട കണക്കെ നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവലിംഗമാണ്. കോവിലകം നിർമ്മിച്ചിരിക്കുന്നത് തനി സ്വർണ്ണത്തിലാണ്. ക്ഷേത്രം മുഴുവൻ സ്വർണ്ണം പൂശാൻ ആലോചന നടക്കുന്നുണ്ടെന്ന് ഗൈഡ് പറഞ്ഞു. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താഴേക്ക് മൂന്ന് നിലകളുള്ള അറകളുണ്ടത്രെ. അത് മൂടിയിട്ട അവസ്ഥയിലാണ്. ക്ഷേത്രത്തിന്റെ വലതു ഭാഗത്ത് ഇന്ത്യയിലെ പ്രസിദ്ധ ശിവക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളുടെ രൂപം പ്രദർശനത്തിനായി കണ്ണാടിക്കുടുകളിൽ നിർമ്മിച്ച് വെച്ചിട്ടുണ്ട്.

ക്ഷേത്ര ഭരണം നടത്തുന്നത് ശ്രീ സോമനാഥ ട്രസ്റ്റാണ്. അതിന്റെ ഇപ്പോഴത്തെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും വൈസ് പ്രസിഡണ്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമാണ്. വലിയ വിപുലീകരണ പ്രവർത്തനമാണ് ക്ഷേത്ര പരിസരത്ത് നടക്കാൻ പോകുന്നതെന്ന് ഞങ്ങളോടൊപ്പമുള്ള നാട്ടുകാരനായ റഫീഖ് ഭായ് പറഞ്ഞു. ചുറ്റുവട്ടത്തുള്ള സ്ഥലവും കെട്ടിടവും മാന്യമായ വിലക്ക് ഏറ്റെടുക്കാൻ ട്രസ്റ്റ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടത്രെ. അതിൽ നല്ലൊരു ശതമാനം മുസ്ലിങ്ങളുടേതാണ്. അവരെല്ലാം വില കിട്ടിയാൽ ഭൂമി വിട്ട് കൊടുക്കാനുള്ള സന്നദ്ധത അധികൃതരെ അറിയിച്ച് കഴിഞ്ഞു. വില നൽകുന്നതിനാൽ ആർക്കും മനപ്രയാസമില്ലെന്ന് റഫീഖ് ഭായ് കൂട്ടിച്ചേർത്തു. തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കാനാണത്രെ വലിയ ഹോട്ടൽ സമുച്ഛയങ്ങൾ പണിയുന്നത്. ഇന്ത്യയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തതായി അറിഞ്ഞു. പണി പൂർത്തിയാക്കി അവരത് ട്രസ്റ്റിന് കൈമാറും. പിന്നീടത് ക്ഷേത്രസ്വത്തായി മാറും.

സോമനാഥ ക്ഷേത്രത്തിൽ നിന്നിറങ്ങി ഞങ്ങൾ പോയത് ജാഫർ-മുജഫർ ദർഗ്ഗയിലേക്കാണ്. മുഹമ്മദ് ഗസ്നിയുടെ കൂടെ ഇന്ത്യയിലെത്തി സോളങ്കി രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തപ്പോൾ മരണപ്പെട്ട യുവ പടയാളികളാണത്രെ ജാഫറും മുജഫറും. ചെറുപ്പക്കാരായ ഇവരുടെ യുദ്ധപാടവത്തിൽ ഗസ്നി യുദ്ധം ജയിച്ചുവെന്നാണ് പറയപ്പെടുന്നത്. യുദ്ധാവസാനം രണ്ട് പേരും അടർക്കളത്തിൽ മരിച്ചു. അവരെ അടക്കം ചെയ്ത സ്ഥലത്ത് ദേശക്കാർ ദർഗ്ഗ പണിതു. ശവകുടീരത്തോട് ചേർന്ന വിശാലമായ ഖബർസ്ഥാനിലാണ് അന്ന് യുദ്ധത്തിൽ മരണപ്പെട്ട ഗസ്നിയുടെ സൈനികരെയും അടക്കം ചെയ്തിട്ടുള്ളത്. ക്ഷേത്രങ്ങളുടെ നാടെന്ന പോലെ ദർഗ്ഗകളുടെ നാടുകൂടിയാണ് ഗുജറാത്ത്. ഉത്തരേന്ത്യയിൽ മതമൈത്രി നൂറ്റാണ്ടുകൾ നിലനിർത്തിയതിൽ സൂഫികൾക്കും അവരുടെ മരണ ശേഷം ദർഗ്ഗകൾക്കും വലിയ പങ്കുണ്ടെന്നാണ് പൊതുജന വിശ്വാസം. നാനാജാതി മതസ്ഥരാണ് സൂഫികളുടെ ദർഗ്ഗകളിൽ എത്തുന്നത്.

ഈ കഥകളെല്ലം ഞങ്ങൾക്ക് പകർന്നത് സ്വദേശിയായ സയ്യിദ് നിസാർ ഐദ്രൂസാണ്. ജിതേന്ദ്ര മേഘ്നാഥി ഉൾപ്പടെ തൊഴിലാളികൾ ദർഗ്ഗയുടെ നവീകരണ പ്രവൃത്തികളിൽ വ്യാപൃതരായത് കണ്ടു. ഇവിടെ ഹിന്ദു-മുസ്ലിം ബന്ധം ഊഷ്മളമാണെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. താൻ പ്രദേശത്തെ ദർഗ്ഗകളിൽ നിത്യ സന്ദർശകനാണെന്നും ജിതേന്ദ്ര വളച്ചു കെട്ടാതെ പറഞ്ഞു.

അവിടെത്തന്നെ മറ്റൊരു പ്രധാന ദർഗ്ഗയും കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അങ്ങോട്ടും പോകാൻ തീർച്ചപ്പെടുത്തി. ഒരു ജനതയെ മനസ്സിലാക്കാൻ അവരുടെ പണി സ്ഥലത്തും തീർത്ഥാടന കേന്ദ്രങ്ങളിലും പോയാൽ ഏറെ ഉപകരിക്കും. ജനങ്ങളുടെ വയറിന്റെ വിശപ്പും ആത്മാവിന്റെ ദാഹവും അവിടങ്ങളിൽ അനുഭവിച്ചറിയാം. ഇറാഖിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മങ്ക്റൂലിയിൽ വന്നിറങ്ങിയ സൂഫിവര്യനാണ് സയ്യിദ് അബുൽ ഹസ്സൻ അലിയ്യിബ്നു മുഹമ്മദ്ബ്ൻ അലി അൽ ഇറാഖി. ജാതിവ്യവസ്ഥയുടെ കാർക്കഷ്യത്തിൽ പ്രകോപിതനായ സൂഫിയാണത്രെ മുഹമ്മദ് ഗസ്നിയെ ക്ഷണിച്ചത്.

പ്രഭാസ് പാട്ടണിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ജാപ്പ ഗല്ലിയിൽ പോയപ്പോൾ പാവപ്പെട്ടവർ ജീവിക്കുന്ന ദുരവസ്ഥ ബോദ്ധ്യമായി. വൃത്തി ഹീനമായ ചുറ്റുപാടുകൾ. തുറന്ന മലിനജല ഓടകൾ. മാലിന്യത്തിന് കടിപിടി കൂടുന്ന പന്നികൾ. കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ. പഴകിദ്രവിച്ച വാസ ഗ്രഹങ്ങൾ. പൊളിഞ്ഞ് തകർന്ന് കിടക്കുന്ന നടപ്പാതകൾ. ഒരുതരം കരിപുരണ്ട ജീവിതങ്ങൾ. സംസ്ഥാന ഹൈവേയിൽ നിന്ന് ഗല്ലിയിലേക്ക് പോകുന്ന റോഡു കണ്ടാൽ മനുഷ്യ വാസമുളളിടത്തേക്കാണോ അത് പോകുന്നതെന്ന് വിശ്വസിക്കാനാവില്ല. മറച്ചുവെക്കപ്പെടുന്ന ഗുജറാത്തിന്റെ മുഖമാണിത്. ഗല്ലിയിലെ വഴികൾ കോൺക്രീറ്റോ ടാറോ ചെയ്തിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും എംഎൽഎയും എംപിയുമൊന്നും വരികയോ പ്രശ്നങ്ങൾ ചോദിച്ചറിയുകയോ വികസന കാര്യങളിൽ ശ്രദ്ധിക്കുകയോ ചെയ്യാറില്ലെന്ന് ഗല്ലി നിവാസികൾ പറഞ്ഞു. മറ്റു പ്രദേശങ്ങളിലെ മുസ്ലിം കോളനികളുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. സർക്കാറിന്റെ ജനങ്ങളോടുള്ള ഈ ഇരട്ട സമീപനം മാറ്റുകതന്നെ വേണം.

സംസ്ഥാന പാതകളും ദേശീയ പാതകളും വീതികൂട്ടി റബറൈസ് ചെയ്യുന്ന സർക്കാർ, പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളും തിങ്ങിപ്പാർക്കുന്ന ചേരികളെയും ഗല്ലികളെയും അവഗണിക്കുന്നത് ശരിയല്ല. പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കാനേ ഈ നയം ഉപകരിക്കൂ. വർഗീയ ധ്രുവീകരണക്കിന് ആക്കം കൂട്ടാനേ പ്രയോജനപ്പെടൂ.

ചമൽക്കാരങ്ങൾക്കപ്പുറമുള്ള ഗുജറാത്തിന്റെ അവസ്ഥ കാണാതെ പോകരുത്. ഹൈവേയിലൂടെയും പട്ടണങ്ങളിലൂടെയും യാത്ര ചെയ്ത് പോയാൽ ഇതൊന്നും കാണണമെന്നില്ല. മധ്യകാല നിർമ്മിത പഴയ പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും വികസനത്തിനായി വേഴാമ്പലിനെപ്പോലെ കേഴുന്ന നാടുകൂടിയാണ് ഗുജറാത്ത്. അവിടെയും മാറ്റങ്ങളുണ്ടായാലേ ഗുജറാത്തിൽ വികസനം വശം ചരിഞ്ഞതല്ലെന്ന് (Lopsided) പറയാനാകൂ. മത-ജാതി ഭേദമില്ലാതെ വികസനത്തിന്റെ ചിറകുകൾ വിരിച്ച കേരളത്തെയാണ് ഗുജറാത്ത് മാതൃകയാക്കേണ്ടത്.

സോമനാഥന്റെ നഗരത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി ഖലീൽ ഭായ് പണിതു കൊണ്ടിരിക്കുന്ന സ്ഥാപനത്തിലും കയറി. സമ്പന്നരായ പൗരപ്രമുഖരുടെ സഹായം സ്വീകരിച്ചാണ് ഇത് പണിയുന്നത്.

വെരാവെൽ മൽസ്യബന്ധന തുറമുഖം ഇന്ത്യയിൽ പ്രശസ്തമാണ്. ചൈനയിലേക്കാണ് ഇവിടെ നിന്ന് 70% മൽസ്യവും കയറ്റി അയക്കുന്നത്. അറുപതിലധികം കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു കമ്പനികൾ സന്ദർശിച്ചു. കടൽ മൽസ്യ കയറ്റുമതിയെ ആശ്രയിച്ചാണ് ഈ മേഖലയിലെ 5 ലക്ഷം ആളുകൾ ജീവിക്കുന്നതെന്ന് കമ്പനി തൊഴിലാളികൾ പറഞ്ഞു. മൽസ്യ കയറ്റുമതി നടത്തുന്നവരിൽ മഹാഭൂരിഭാഗവും ധനാഢ്യരായ മുസ്ലിങ്ങളാണ്. എന്നാൽ മൽസ്യം പിടിക്കുന്നവരിൽ 90 ശതമാനവും സമൂഹത്തിന്റെ താഴേതട്ടിലുള്ള ജാതി വിഭാഗക്കാരാണ്. ഗുജറാത്തികൾ പൊതുവെ സസ്യഭുക്കുകളായതിനാൽ കേരളവും ബോംബെയും ആന്ധ്രയുമാണ് മൽസ്യ വ്യാപാരികളുടെ പ്രധാന മാർക്കറ്റ്. കയറ്റുമതി വേറെയും.

ചൈനയുമായുള്ള കച്ചവട ബന്ധം എക്സ്പോർട്ടിംഗ് ഏജൻ്റായ ഒരാൾ ഓർത്തെടുത്തു. കൊറോണയെ തുടർന്ന് 40 കോടിയോളം രൂപ ചൈനയിൽ നിന്ന് അദ്ദേഹത്തിന് കിട്ടാനുണ്ടായിരുന്നു. ഏതാണ്ട് ഒരു വർഷം കയറ്റുമതി സ്തംഭിച്ച അവസ്ഥ. പണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചതാണത്രെ. കയറ്റുമതി പുനരാരംഭിച്ചതോടെ മുഴുവൻ പണവും തിരിച്ച് കിട്ടി. ചൈനക്കാർ ബിസിനസിൽ പൊതുവെ വിശ്വസിക്കാൻ കൊള്ളുന്നവരാണെന്നാണ് അയാളുടെ അനുഭവം. മുസ്ലിം പേരുകാരായ വ്യവസായ സംരഭകർക്ക് കടലാസുകൾ ശരിയാകാൻ വലിയ സമയമെടുക്കുന്നതായി വ്യാപകമായ പരാതി പലരും പങ്കുവെച്ചു. പരമാവധി ചടപ്പിച്ച് ബിസിനസ്സിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കവും സർക്കാർ ഓഫീസുകളിൽ നടക്കുന്നുണ്ടെന്ന് പരിഭവം പറഞ്ഞവർ ഏറെയാണ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാത്തതും ചർച്ചയായി.

ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ പരമാവധി നിരുൽസാഹപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നതായും ആക്ഷേപം ഉയർന്നു. യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് അധികാരികൾ നിർബന്ധിക്കുന്നത്. യൂറോപ്പിലേക്ക് ബിസിനസ് ചെയ്യാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ലാഭകരമല്ലെന്നുമാണ് എക്സ്പോർട്ടേഴ്സിന്റെ പക്ഷം. സ്ഥാപനം ഏതു സമയത്തും സീൽചെയ്യപ്പെടാനുള്ള സാദ്ധ്യതയും ഉടമസ്ഥർ തള്ളിക്കളയുന്നില്ല. തലമുറകളായി കൈമാറിക്കിട്ടിയ ബിസിനസ് നിലനിർത്തി മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് കമ്പനി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നവരും കുറവല്ല. ഇന്ത്യയിലെ ഫിഷ് എക്സ്പോർട്ടിംഗ് ഹബ്ബാണ് വെരാവൽ. എക്സ്പോർട്ട് ബിസിനസ് ക്ഷീണിച്ചാൽ അതിന്റെ തളർച്ച മൽസ്യം പിടിച്ച് ജീവിക്കുന്ന നിരവധി പാവങ്ങളെ ബാധിക്കും.

ചില കമ്പനികളിൽ ചെന്നപ്പോൾ മലയാളികളായ വ്യാപാരികൾ ചരക്ക് വാങ്ങി പണം കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന കാര്യം ശ്രദ്ധയിൽ പെടുത്തി. ഈ മേഖലയിലെ കയറ്റുമതിക്കാരുടെ സംഘടനാ ഭാരവാഹി കേരളത്തിൽ വരാമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പും നൽകി. ഒരാളെയും വഞ്ചിക്കാതെയും പറ്റിക്കാതെയും ജീവിക്കാനാണ് നാം പഠിക്കേണ്ടതും മക്കളെ പഠിപ്പിക്കേണ്ടതും. നമ്മുടെ സമ്പാദ്യത്തിൽ മറ്റുള്ളവരുടെ കണ്ണീരോ വിയർപ്പോ ഉണ്ടാകാതെ നോക്കണം. പൂർവ്വികർ ഉണ്ടാക്കിയെടുത്ത മലയാളിയുടെ സൽപ്പേര് കളഞ്ഞുകുളിക്കാതെ നോക്കാൻ പുതുതലമുറ ബിസിനസ്സുകാർക്ക് കഴിയണം. അല്ലെങ്കിൽ കളങ്കമേൽക്കുക കേരളത്തിന്റെ യശസ്സിനാകും.

സോമനാഥന്റെ സന്നിധിയിൽ നിന്ന് വൈകുന്നേരത്തോടെ 90 കിലോമീറ്റർ ദൂരത്തുള്ള കേന്ദ്രഭരണ പ്രദേശമായ ഡ്യുവിലേക്ക് തിരിച്ചു. നാല് വരിപ്പാതയുടെ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ അപൂർവ്വം സ്ഥലങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടു. രണ്ട് വരിപ്പാത പണി കഴിഞ്ഞതിനാൽ യാത്രക്ക് ബുദ്ധിമുട്ടൊന്നും വന്നില്ല. ചില സ്ഥലങ്ങളിൽ നാല് വരിപ്പാത പൂർത്തിയായിട്ടുമുണ്ട്. കിലോമീറ്ററുകൾ ദൂരത്തിൽ കോൺക്രീറ്റ് റോഡുകളാണ് നിർമ്മിക്കുന്നത്. റോഡിൽ നിന്ന് നോക്കെത്തും ദൂരത്ത് ഗുജറാത്തിയായ അദാനി പുതുതായി ഏറ്റെടുത്ത അംബുജം സിമൻ്റ് കമ്പനിയുടെ ഭീമാകാരൻ യന്ത്രങ്ങൾ തല ഉയർത്തി നിൽക്കുന്നത് കണ്ടു.

രാത്രി എട്ടുമണിയോടെ ഡ്യുവിലെ ഗോഘലെ ബീച്ചിലെത്തി. സമയം വൈകിയത് കൊണ്ടും തണുപ്പായത് കൊണ്ടും ആരെയും കണ്ടില്ല. കുറച്ച് സമയം കടൽ കാറ്റേറ്റ് വൈദ്യുതാലംകൃതമായ ചുറ്റുപാടുകൾ വീക്ഷിച്ച് നിന്നു. അപ്പോഴാണ് ഒരു ദമ്പതികൾ വിവാഹ വാർഷികത്തിന്റെ കേക്ക് മുറിക്കാൻ അവിടെയെത്തിയത്. അവർക്ക് ആശംസകൾ നേർന്നു. ഞങ്ങളെ വഴി കാണിച്ച റഫീഖിനെയും കൂട്ടി ഭക്ഷണത്തിന് കയറി. ബഷീർ നിസാമിയുടെ പരിചയക്കാരന്റെ ഹോട്ടലാണ്. അദ്ദേഹം പൈസ വാങ്ങാൻ വിസമ്മതിച്ചു. പക്ഷെ നിർബന്ധിച്ച് കൊടുത്തു. ഡ്യു നിവാസിയായ റഫീഖ് പ്രദേശത്തെ പോസ്റ്റ്മാനാണ്. 40 വർഷത്തെ സേവനത്തിന് ശേഷം അടുത്ത വർഷം വിരമിക്കാൻ പോകുന്നു. പെൻഷൻ ഉണ്ടാവില്ല എന്ന കാര്യം അദ്ദേഹത്തെ അലട്ടുന്നതായി സംഭാഷണത്തിൽ മനസ്സിലായി. പള്ളിയിൽ വെച്ച് കണ്ടതാണ് റഫീഖിനെ. തന്റെ സ്കൂട്ടറിൽ അദ്ദേഹം മുന്നിൽ സഞ്ചരിക്കാമെന്ന് സ്നേഹത്തോടെ ഏറ്റു. റഫീഖിന്റെ മകൻ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ഒരു തരത്തിലുള്ള വിവേചനവും ഡ്യുവിൽ മുസ്ലിങ്ങൾ അനുഭവിക്കുന്നില്ലെന്നാണ് അദ്ദേഹം സംസാരമദ്ധ്യെ സൂചിപ്പിച്ചത്. ഹിന്ദു-മുസ്ലിം സൗഹൃദം ഗാഢമാണെന്നും കൂട്ടിച്ചേർത്തു.

ഡ്യുവിലെത്തിയ ഞങ്ങൾ സ്കൂട്ടർ യാത്രക്കാരായ ചെറുപ്പക്കാരോടാണ് തൊട്ടടുത്തുള്ള “മസ്ജിദ്” എവിടെയാണെന്ന് തിരക്കിയത്. ഒരു മടിയും കൂടാതെ അവർ വളഞ്ഞ് പുളഞ്ഞ നാട്ടുവഴിയിലൂടെ ഞങ്ങൾ സഞ്ചരിച്ച കാറിന് മുന്നിൽ ഓടിച്ച് പള്ളിയുടെ മുന്നിലെത്തിച്ചു. ആ കുട്ടികൾ മുസ്ലിങ്ങളല്ലെന്ന് പേരറിഞ്ഞപ്പോൾ മനസ്സിലായി. ഡ്യുവിൽ വിവിധ മതസമുദായങ്ങൾ തമ്മിലുള്ള ഐക്യം അപ്പോൾ തന്നെ ബോദ്ധ്യമായിരുന്നു. വിവിധ മതവിശ്വാസികൾ സ്നേഹത്തിലും ചങ്ങാത്തത്തിലും കഴിഞ്ഞാൽ എത്ര സന്തോഷമായിരിക്കും. ദൂരക്കാഴ്ചയിൽ ഒരു പുലിമുട്ട് പോലെയാണ് രാത്രി ഡ്യൂ തോന്നിച്ചത്. അലങ്കാര വെളിച്ചം ആ കേന്ദ്രഭരണ പ്രദേശത്തെ സുമുഖിയാക്കിയിട്ടുണ്ട്.

ഡ്യുവിൽ നിന്ന് ഗീർവനത്തിന് സമീപത്തുള്ള ഒരു വലിയ മാമ്പഴത്തോട്ടത്തിലെ വീട്ടിലാണ് നിസാമി താമസം ഏർപ്പാടാക്കിയിരുന്നത്. ഹൈവെയിൽ നിന്ന് ഗ്രാമീണ റോഡിലേക്ക് കടന്ന് വനത്തിലൂടെയുള്ള രാത്രി യാത്ര പുതിയ അനുഭവമായി. ഒരുപാട് കിലോമീറ്റർ കാറോടിച്ച് രാത്രി 11.15 ന് താമസ സ്ഥലത്തെത്തി. ജുനൈദിന്റെ ഡ്രൈവിംഗിന് എപ്ലസ് തന്നെ കൊടുക്കണം. രാത്രി പലയിടങ്ങളിലും നിർത്തി വഴി തിരക്കിയപ്പോൾ ഗ്രാമീണരായ കുട്ടികളും മുതിർന്നവരും ശരിയാംവിധം പ്രതികരിച്ചത് വലിയ സഹായമായി. ആ നിഷ്കളങ്കരോട് എന്തെന്നില്ലാത്ത മതിപ്പ് തോന്നി. അവർക്കായി ബഷീർ നിസാമി പ്രാർത്ഥിച്ചു. ഞങ്ങൾ ‘ആമീൻ’പറഞ്ഞു.

Previous Post

ടെക്‌നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം; മന്ത്രിസഭാ തീരുമാനം

Next Post

റിയാദിൽ ട്രക്കുകൾക്ക് ഇലക്ട്രോണിക് ബുക്കിംഗ്

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
റിയാദിൽ-ട്രക്കുകൾക്ക്-ഇലക്ട്രോണിക്-ബുക്കിംഗ്

റിയാദിൽ ട്രക്കുകൾക്ക് ഇലക്ട്രോണിക് ബുക്കിംഗ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.