ന്യൂഡൽഹി > അരുണാചൽപ്രദേശിലെ തവാങ്ങിൽ യഥാർഥ നിയന്ത്രണരേഖ(എൽഎസി)യിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തെയും സൈനികർക്ക് പരിക്കേറ്റു. ഇരുപക്ഷത്തെയും സൈനികർ മേഖലയിൽനിന്ന് ഉടൻ പിൻവാങ്ങിയെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 2020 ജൂൺ 15ന് ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ സന്തോഷ് ബാബു അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്തും ആൾനാശമുണ്ടായി. ഇതേതുടർന്ന് ഇരുപക്ഷത്തെയും സൈനിക കമാൻഡർ തലത്തിൽ ചർച്ചകൾ നടന്നുവരവെയാണ് പുതിയ സംഘർഷം.
സമുദ്രനിരപ്പിൽനിന്ന് 3000 മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള തവാങ്ങിൽ ഇന്ത്യൻപോസ്റ്റ് ഒഴിവാക്കാൻ 300ഓളം പേരടങ്ങിയ ചൈനീസ് സംഘം ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. എൽഎസി കടന്ന ചൈനീസ് സൈനികർക്ക് ഇന്ത്യൻ സേന ‘ഉറച്ചതും ഉചിതവുമായ’ മറുപടി നൽകിയെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. തവാങ്ങിൽ എൽഎസി സംബന്ധിച്ച് ചൈന തർക്കം ഉന്നയിക്കുന്നുണ്ട്. ഇവിടെ 2006 മുതൽ ഇരുകൂട്ടരും പട്രോളിങ് നടത്തുന്നു.
ഡിസംബർ ഒൻപതിന് ചൈനീസ് സൈനികർ എൽഎസി ലംഘിച്ചതാണ് ഏറ്റുമുട്ടലിനു കാരണമായത്. കുറച്ചുനേരം സംഘർഷം നിലനിന്നു. തുടർന്ന് മേഖലയിലെ ഇന്ത്യൻ സേനാ കമാൻഡർ തത്തുല്യനായ ചൈനീസ് ഉദ്യോഗസ്ഥനുമായി ‘ഫ്ളാഗ് മീറ്റിങ്’ നടത്തി. ‘ശാന്തിയും സമാധാനവും’ കാത്തുസൂക്ഷിക്കാൻ നടപടികൾ ആലോചിച്ചുവെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. പലവട്ടം ചർച്ചകൾക്കുശേഷം ലഡാക്കിലെ ഗോഗ്ര –- ഹോട്ട്സ്പ്രിങ്സ് പ്രദേശങ്ങളിൽനിന്ന് ഇരുപക്ഷവും പിന്മാറിയിട്ടുണ്ട്.