ന്യൂഡൽഹി > ബഫർസോൺ നിർദ്ദേശത്തിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും വികസനവും പ്രകൃതിയെയും ജനജീവിതത്തെയും ബാധിക്കാത്ത വിധം സന്തുലിതമായി നടപ്പാക്കണം.
ടി എൻ ഗോദവർമൻ തിരുമുല്പാട് കേസിലെ സുപ്രീംകോടതി വിധിപ്രകാരം രാജ്യത്താകെ സംരക്ഷിതവനങ്ങളുടെ ചുറ്റും ഒരു കിലോമീറ്റർ ബഫർസോണായി പ്രഖ്യാപിക്കണം. അവിടെ മനുഷ്യരുടെ ഇടപെടൽ ഇല്ലാതാക്കണം. ഈ ഉത്തരവ് നിർദ്ദേശം കേരളത്തിൽ പരക്കെ ആശങ്കയും എതിർപ്പും ഉണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 30 ശതമാനത്തോളം ഭൂമി ഔദ്യോഗിക വനമാണ്. യഥാർഥത്തിൽ 54.70 ശതമാനം ഭൂമിയും വനമേഖലയുടെ കണക്കിൽപ്പെടുന്നതാണ്. കേരളത്തിലെ വനമേഖല 2015ൽ 19,278 ചതുരശ്ര കിലോമീറ്ററായിരുന്നത് 2021ൽ 21,253 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. കേരളത്തിന്റെ ഭൂമിയുടെ 48 ശതമാനം പശ്ചിമഘട്ട മേഖലയാണ്. കിഴക്ക്-പടിഞ്ഞാറ് അതിർത്തിക്കിടയിൽ 35 കിലോമീറ്റർ മുതൽ 120 കിലോ മീറ്റർ വരെ മാത്രം അകലമാണുള്ളത്.
ജനസാന്ദ്രത രാജ്യത്തെ നിരക്കിന്റെ ഇരട്ടിയിലേറെയാണ്. സംരക്ഷിതവനങ്ങളുടെ സമീപത്ത് ഉയർന്ന തോതിൽ ജനവാസമുണ്ട്. നാലു ലക്ഷത്തോളം ഏക്കർ ജനവാസപ്രദേശങ്ങൾ പുതിയ മേഖലയിൽ പെടും. പതിനായിരക്കണക്കിന് ആദിവാസികളെ നിയമപ്രകാരം താമസിക്കാവുന്ന അവരുടെ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കാൻ നിർദേശം കാരണമാകും. ബഫർസോൺ സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശങ്ങളിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് നിയമസഭ ഏകകണ്ഠേൃന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്രം നടപടിയെടുക്കണം. സംസ്ഥാനനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് അന്തിമ വിജഞാപനം ഇറക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.















