കെയ്റോ
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടന. മീഥെയ്ൻ അലർട്ട് ആൻഡ് റെസ്പോൺസ് (മാർസ്) സംവിധാനം അടുത്തവർഷം നിലവിൽവരും. ഈജിപ്തിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ യുഎൻ പരിസ്ഥിതി പരിപാടിയാണ് ഇക്കാര്യം അറിയിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ സംബന്ധിച്ച കൃത്യവും സുതാര്യവുമായ വിവരം ലഭ്യമാക്കുകയും പുറന്തള്ളൽ കുറയ്ക്കാൻ കമ്പനികളെ സഹായിക്കുകയുമാണ് ലക്ഷ്യം.
നാസയുടെയും യൂറോപ്യൻ, ജർമൻ, ഇറ്റാലിയൻ ബഹിരാകാശ ഏജൻസികളുടെയും കൃത്രിമോപഗ്രഹങ്ങൾ രേഖപ്പെടുത്തുന്ന വിവരങ്ങൾ വിശകലനം ചെയ്താണ് നിർദേശങ്ങൾ നൽകുക. ഭാവിയിൽ സ്വകാര്യ കമ്പനികളുടെ കൃത്രിമോപഗ്രഹങ്ങളുടെ പഠനങ്ങളും ഉപയോഗപ്പെടുത്തും. വിവരങ്ങൾ ലഭ്യമായാൽ കമ്പനികളെ അറിയിക്കുകയും 45 മുതൽ 75 ദിവസത്തിനുള്ളിൽ യുഎൻ പരിസ്ഥിതി പരിപാടി സമഗ്ര റിപ്പോർട്ടായി ഇവ പുറത്തുവിടുകയും ചെയ്യും. വിവരം പരസ്യമാകുംമുമ്പ് മീഥെയ്ൻ ബഹിർഗമനം കുറയ്ക്കാൻ കമ്പനികൾക്ക് സമയം ലഭിക്കുമെന്നു സാരം.
അടുത്തവർഷത്തിന്റെ രണ്ടാംപാതിയിൽ ആദ്യ റിപ്പോർട്ട് പുറത്തിറക്കും. കന്നുകാലി ഫാമുകൾ, നെൽക്കൃഷി എന്നിവയുടെ ഭാഗമായുണ്ടാകുന്ന മീഥെയ്ൻ ബഹിർഗമനവും റിപ്പോർട്ടിൽ ഇടംപിടിക്കും. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് ആഗോളതാപനം 1.5 ഡിഗ്രിയായി കുറയ്ക്കാൻ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തീരുമാനമായിരുന്നു. ഇതിന്റ ഭാഗമായാണ് നടപടി. എന്നാൽ, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാൻ കമ്പനികളെയും രാജ്യങ്ങളെയും നിർബന്ധിക്കാൻ നടപടി ഉണ്ടാകില്ല എന്നത് പോരായ്മയായി തുടരും.
കാർബൺ പുറന്തള്ളൽ ലോകത്ത് കൂടുന്നു,
ചൈനയിൽ കുറയുന്നു
ലോകത്ത് കാർബൺ ബഹിർഗമനം കഴിഞ്ഞവർഷത്തേക്കാൾ ഒരു ശതമാനം കൂടിയെന്ന് റിപ്പോർട്ട്. അമേരിക്കയിൽ ബഹിർഗമനം 1.5 ശതമാനം കൂടിയപ്പോൾ ചൈനയിൽ ഇത് 2021നെ അപേക്ഷിച്ച് 0.9 ശതമാനം കുറഞ്ഞു. ഈ രണ്ടു രാജ്യമാണ് ലോകത്ത് ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത്. ഈജിപ്തിൽ ലോക കാലാവസ്ഥാ ഉച്ചകോടിയോട് അനുബന്ധിച്ച് ഗ്ലോബൽ കാർബൺ പ്രോജക്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏതാനും വർഷങ്ങളായി കുറഞ്ഞുവരികയായിരുന്ന അമേരിക്കയുടെ കാർബൺ ബഹിർഗമനം ഇത്തവണ കുത്തനെ ഉയർന്നു.















