മലപ്പുറം
ആർഎസ്എസിന്റെ രക്ഷകനായി അവതരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുസ്ലിംലീഗ് കടുത്ത നിലപാടിലേക്ക്. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾക്കു പിന്നാലെ, സുധാകരന്റെ പരാമർശം ആർഎസ്എസിനെ വെള്ളപൂശുന്നതാണെന്ന് മുഖപത്രമായ ‘ചന്ദ്രിക’യിലൂടെ ലീഗ് തുറന്നടിച്ചു. വിഷയം പരിശോധിക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസംതന്നെ പ്രതികരിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങൾ ഡൽഹിയിൽനിന്ന് തിരിച്ചെത്തിയാലുടൻ ലീഗ് ഉന്നതാധികാരസമിതി ചേരുമെന്നാണ് സൂചന. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയത് കോൺഗ്രസാണെന്ന് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
ബിജെപിയിലേക്ക് പോകണമെന്ന് തീരുമാനിച്ചാൽ പോകുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോടും ആവർത്തിച്ചു. എല്ലാ രാഷ്ട്രീയമര്യാദകളും ലംഘിച്ചുള്ള പ്രസംഗം പുറത്തുവന്നതോടെ ഒന്നു മടിച്ചെങ്കിലും പിന്നീട് ലീഗ് പ്രതികരിച്ചു. ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചല്ല കൊല്ലപ്പെട്ടതെന്ന് പി കെ അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാകണം പ്രതികരണമെന്ന് കെ പി എ മജീദ് എംഎൽഎയും സുധാകരനെ ലക്ഷ്യമിട്ട് പറഞ്ഞു. കാത്തിരുന്നു കാണാമെന്ന് കടുത്ത ഭാഷയിൽ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളും വിമർശവുമായെത്തി. മതേതരപക്ഷം എന്നവകാശപ്പെടുന്നവരുടെ നിലപാടുകൾക്ക് വ്യക്തത വേണമെന്നും ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘപരിവാറാണെന്നുമായിരുന്നു യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷിബു മീരാന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ലീഗ് മുന്നണി വിട്ടാലും കുഴപ്പമില്ലെന്ന് കെ സുധാകരൻ നേരത്തെ പറഞ്ഞത് കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ മുസ്ലിംലീഗ് ഉന്നയിച്ചെങ്കിലും പരസ്യപ്രതികരണത്തിലേക്ക് പോയിരുന്നില്ല. ഇനി ആ സൗമ്യത പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പരസ്യപ്രതികരണങ്ങളിലൂടെ ലീഗ് നൽകുന്ന മുന്നറിയിപ്പ്.
വർഗീയതയുടെ
സംരക്ഷകനെന്ന്
കെ സുധാകരന്റെ പരാമർശം ആർഎസ്എസിനെ വെള്ളപൂശുന്നതാണെന്ന് ‘ചന്ദ്രിക’. ‘ആർഎസ്എസിനുള്ള സംരക്ഷണം വർഗീയതയ്ക്കുള്ള സംരക്ഷണം!’ എന്ന തലക്കെട്ടിൽ നൽകിയ ഓൺലൈൻ ലേഖനത്തിലാണ് സുധാകരനെ രൂക്ഷമായി വിമർശിക്കുന്നത് . ഗാന്ധിജിയെ കൊലപ്പെടുത്തുകയും രാജ്യത്ത് നിരവധി വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയുംചെയ്തവരെ സംരക്ഷിക്കുക എന്നുവച്ചാൽ എന്താണർഥം. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാൽ ആവരുടെ ആശയങ്ങൾക്ക് സംരക്ഷണം കൊടുക്കുക എന്നതാണ്. താൻ ബിജെപിയിലേക്ക് പോകണമെന്ന് വിചാരിച്ചാൽ പോകുമെന്ന് സുധാകരൻ പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് യോജിച്ചതായില്ല. പെട്ടെന്നൊരു പ്രകോപനത്തിൽ പറഞ്ഞതല്ല അദ്ദേഹം എന്ന് വ്യക്തമാണെന്നും ലേഖനം എടുത്തുപറയുന്നു.















