കണ്ണൂർ > ആർഎസ്എസിനെ സംരക്ഷിച്ചിരുന്നുവെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങനെ ചെയ്തതിൽ അത്ഭുതം ഒന്നുമില്ല. കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് മൃദുഹിന്ദുത്വം സ്വീകരിക്കുകയാണ്. ആർഎസ്എസിന് കോൺഗ്രസ് സംരക്ഷണം നൽകിയത് പരസ്യമായി പറഞ്ഞത് നന്നായെന്നും, ബിജെപിയിലേക്ക് പോകാൻ തയ്യാറാണെന്ന് സുധാകരൻ നേരത്തെ തന്നെ പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
ആർഎസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നൽകിയിട്ടുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വെളിപ്പെടുത്തൽ. എടക്കാട്, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ ആർഎസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ് സഹായം നൽകിയതെന്നും സിഎംപി സി പി ജോാൺ വിഭാഗം കണ്ണൂരിൽ നടത്തിയ എം വി രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ സുധാകരൻ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഐ എം എതിർപ്പുണ്ടായി. അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയതെന്നും സുധാകരൻ അവകാശപ്പെട്ടു. ഈ വിഷയത്തിൽ പിന്നീട് വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം ആവർത്തിച്ചു. എന്റെ ഉദ്ദേശ ശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള നിലപാടാണത്. അത് വളച്ചൊടിക്കുന്ന നിങ്ങളാണ് കുറ്റവാളികൾ എന്നും സുധാകരൻ പറഞ്ഞു.
സുധാകരന്റെ ആർഎസ്എസ് ബന്ധമാണ് ഇതിലൂടെ തുറന്ന് കാട്ടുന്നത്. കണ്ണൂർ ജില്ലയിൽ സിപിഐ എം പ്രവർത്തകരെ ആർഎസ്എസ് കൊലപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തപ്പോഴെല്ലാം സുധാകരന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതുമാണ് ഈ വെളിപ്പെടുത്തൽ. തനിക്ക് ശരിയെന്ന് തോന്നിയാൽ ആ നിമിഷം ബിജെപിയിൽ ചേരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് തവണ ദൂതൻമാർ സമീപിച്ചതായും അന്ന് വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ തുടർച്ചയായാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മൽസരിക്കാൻ കോൺഗ്രസ് അവസരം നൽകിയതും പിന്നീട് കെപിസിസി പ്രസിഡന്റ് ആക്കിയതും എന്നതും ശ്രദ്ധേയമാണ്.















