നേമം> ലോറിയിൽ കൊണ്ടുവന്ന വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ചു. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലെറെ യാത്രക്കാർക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപതയിൽ ഗതാഗത കുരുക്കിനിടയാക്കി.
വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്.തിരുവന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഹൈദ്രാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ ഇടിച്ചു കയറുകയായിരുന്നു. കൂറ്റൻ ചിറകുകൾ ഇടിച്ചതോടെ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മുപ്പത് വർഷം പഴകമുള്ള എയർ ബസ് എ 320 കലാവധി കഴിഞ്ഞതിനാൽ 2018 ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തെ മൂലയിൽ ഒതുക്കിയിട്ടിരുന്നു.നാല് വർഷത്തോളം എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായി ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ പൊളിച്ചു വില്പന നടത്താൻ എ ഐ എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടർന്ന് നടന്ന ലേലത്തിൽ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.
വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം. ട്രെയിലറിന്റെ ഡ്രൈവർ അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങി ഓടി തുടർന്ന് ബ്ലോക്കിൽ അകപ്പെട്ട മറ്റൊരു ട്രെയിലർ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെഎസ്ആർടിസി ബസിൽ ഇടിച്ച് നിന്ന ട്രെയിലർ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഗതാഗത കുരുക്കിന് പരിഹാരമായി.















