തിരുവനന്തപുരം
പുതിയ മനക്കോട്ടയ്ക്കുള്ളിലാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനമെന്ന ആക്ഷേപം ശക്തം. മോഹിച്ച രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. ഇനി രാജ്യസഭയിൽ, ബിജെപിവക ഒരു ന്യൂനപക്ഷ അംഗത്വവും അതിലൂടെ കേന്ദ്ര മന്ത്രിസ്ഥാനവും. അതാണ് ഇപ്പോഴത്തെ മോഹം.
.jpg)
ഗവർണറുടെ കസേരയിലിരുന്ന് ആക്ഷേപിക്കുന്നത് ലോകം ബഹുമാനിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങളെയാണ്. രാജ്യത്തെ പണ്ഡിതരിൽ പ്രഥമഗണനീയനായ ഇർഫാൻ ഹബീബിനുനേരെ അറപ്പുളവാക്കുന്ന ഭാഷ ഉപയോഗിച്ചു. ലോകോത്തര സർവകലാശാലകൾക്കൊപ്പംനിന്ന് അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് ചാൻസലർമാരെ അടച്ചാക്ഷേപിച്ചു. കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ‘തെമ്മാടി’ എന്ന് വിളിച്ചു. കേരള സർവകലാശാലാ വൈസ് ചാൻലസർ ഡോ. വി പി മഹാദേവൻപിള്ളയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. കണ്ണൂർ വിസി നിയമനത്തിൽ അനുകൂല തീരുമാനത്തിന് മുഖ്യമന്ത്രി അഭ്യർഥിച്ചുവെന്ന് കള്ളം പറഞ്ഞു. ഗവർണറുമായി നല്ല ബന്ധം നിലനിർത്തുന്നതിനായുള്ള പരിശ്രമങ്ങളെ വക്രീകരിച്ചു.
മുഖ്യമന്ത്രി ഗവർണർക്ക് അയച്ച ഔദ്യോഗിക കത്തുകൾ അപരാധമെന്ന മട്ടിൽ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു. ഓർഡിനൻസുകൾക്കും നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കും അംഗീകാരത്തിനായി മന്ത്രിമാർ വന്നുകണ്ടു എന്നതായി മറ്റൊരു ആരോപണം. കേരളം ലഹരിയുടെ തലസ്ഥാനമാണെന്ന് ആക്ഷേപിച്ചു. അത് ബിജെപി ഭരിക്കുന്ന യുപിയാണെന്ന വസ്തുത മറച്ചുവയ്ക്കാനായിരുന്നു ഈ ഉണ്ടയില്ലാ വെടി.
മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ വരുമാന മാർഗങ്ങളെന്ന അസംബന്ധവും ഉന്നയിച്ചു. മദ്യത്തിൽനിന്നുള്ള വരുമാനം തുകയിലും ശതമാനത്തിലും ഗവർണറുടെ ജന്മനാടായ യുപിയുടെ സ്ഥാനം കേരളത്തിനു മുകളിലാണെന്ന് കേന്ദ്ര സർക്കാർതന്നെ വ്യക്തമാക്കി. ജിഎസ്ടിക്കുശേഷം ലോട്ടറിയിൽ കേരള സർക്കാരിന്റെ ലാഭം വിറ്റുവരവിന്റെ മൂന്നു ശതമാനവും. എല്ലാ വികസനസൂചകങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. സുദീർഘമായ രാഷ്ട്രീയപ്രക്രിയയിലൂടെയാണ് ആ മേൽക്കൈ കേരളത്തിന് ലഭിച്ചത്. അതിൽ എല്ലാ മലയാളികളും അഭിമാനിക്കുമ്പോഴാണ് ഗവർണർക്കുമാത്രം വായുകോപമുണ്ടാകുന്നത്.
ഏറ്റുമുട്ടൽ സാധാരണം ;
നിലവിട്ട ഗവർണർ
അത്യപൂർവം
ഗവർണറും സർക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടൽ രാജ്യത്ത് പുതിയതല്ലെങ്കിലും ഗവർണർ ഇത്രകണ്ട് നിലവിട്ട് പെരുമാറുന്നത് രാജ്യത്ത് അത്യപൂർവം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ മന്ത്രിയെ പുറത്താക്കണമെന്ന കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ആവശ്യം രാജ്യത്തുതന്നെ കേട്ടുകേൾവിയില്ലാത്തതും അത്യസാധാരണവും.
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ കേന്ദ്ര ബിജെപി സർക്കാരിന്റെ ഇംഗിതമനുസരിച്ച് ഇടപെടുന്നുണ്ട്. തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവർണർ–- സർക്കാർ ഏറ്റുമുട്ടൽ പതിവാണ്. എന്നാൽ, അവിടങ്ങളിലൊന്നും കാണാത്തവിധമുള്ള ജനാധിപത്യവിരുദ്ധ ഇടപെടലാണ് കേരളത്തിൽ കണ്ടത്.
സംസ്ഥാനത്ത് 1957ലെ ആദ്യ സർക്കാരിന്റെ കാലംമുതൽ ഗവർണർമാർ സർക്കാരുമായി പലപ്പോഴും കലഹിച്ചു. ഒന്നാം ഇ എം എസ് സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരാഭാസം അരങ്ങേറിയപ്പോൾ കേന്ദ്രം, കേരള ഗവർണറായിരുന്ന ബി രാമകൃഷ്ണ റാവുവിൽനിന്ന് റിപ്പോർട്ട് തേടി. കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടത്. പിന്നീട് രാംദുലാരി സിൻഹ ഗവർണറായിരുന്നപ്പോൾ സർവകലാശാലയിലെ നിയമനങ്ങൾക്കെതിരെ രംഗത്തുവന്നു. തുടർന്ന്, നിയമസഭയിൽ ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിച്ചു.
എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്തും (1999–-2004) ഗവർണർമാർ സർക്കാരുമായി കൊമ്പുകോർത്തു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന വേളയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം വായിക്കാൻ ഗവർണർ സുഖ്ദേവ് സിങ് കാങ് വിസമ്മതിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് നിയമിതനായ സിക്കന്തർ ഭക്തിന്റെ കാലത്തും തുടർന്നുവന്ന ആർ എസ് ഗവായ്, ജസ്റ്റിസ് പി സദാശിവം തുടങ്ങിയവരുടെ കാലത്തും ഏറ്റുമുട്ടലുണ്ടായി. എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാനിക്കുകയെന്ന ഭരണഘടനാ കർത്തവ്യം അവരൊന്നും വിസ്മരിച്ചിരുന്നില്ല. തങ്ങളുടെ രാഷ്ട്രീയം പരസ്യമായി പറയാൻ അവരാരും തുനിഞ്ഞതുമില്ല. ആരിഫ് മൊഹമ്മദ് ഖാനാകട്ടെ, താൻ ആർഎസ്എസ് ആണെന്ന് പരസ്യമായി പറയാനും ആർഎസ്എസ് തലവനുമായി രഹസ്യക്കൂടിക്കാഴ്ച നടത്താനുംവരെ തയ്യാറായി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷകബില്ലിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ രംഗത്തുവരാനും ആരിഫ് മൊഹമ്മദ് ഖാൻ ഒരുമ്പെട്ടു.
സര്വകലാശാലകൾ പ്രതിസന്ധിയിലാകും
വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തേണ്ടി വന്നാൽ സർവകലാശാല നേരിടേണ്ടി വരിക വലിയ പ്രതിസന്ധി. സർവകലാശാലാ ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരം വിസിക്കാണ് പൂർണചുമതല. സ്ഥാനം ഒഴിഞ്ഞുകിടന്നാൽ അക്കാദമിക —ഭരണ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
പരീക്ഷാ നടത്തിപ്പിന്റെ ഏകോപന ചുമതല വിസിക്കാണ്. അതിനാൽ തീയതി തീരുമാനിക്കൽ മുതലുള്ള പ്രവർത്തനങ്ങൾ താളംതെറ്റും. സർവകലാശാലകൾക്കുള്ള സർക്കാർ പ്ലാൻ ഫണ്ടടക്കമുള്ള ധനവിഹിതത്തിന്റെ ചുമതലയും വിസിക്കാണ്. സമാനമായി റിസർച്ച് സഹകരണം, അക്കാദമിക് സഹകരണം, പ്രധാന റിസർച്ച് പ്രോജക്ടുകൾ എന്നിവയെയും ബാധിക്കും.
അധ്യാപകരുടെ അവധിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ക-ൃത്യമായ ഇടപെടൽ ഇല്ലാതെ വന്നാൽ പഠന വകുപ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പഠന പ്രവർത്തന പോളിസി കൈക്കൊള്ളാനാകാതെ വരും. അക്കാദമിക് കൗൺസിൽ, സെനറ്റ്, സിൻഡിക്കറ്റ് എന്നിവയുടെ അധ്യക്ഷൻ വിസിയായതിനാൽ ഇവയുടെ യോഗം നടത്താനാകില്ല.
വിസിമാരെ പുറത്താക്കിയാൽ പകരം മറ്റേതെങ്കിലും സർവകലാശാലാ വിസിക്ക് ചുമതല നൽകുകയാണ് പതിവ്. എന്നാൽ സംസ്ഥാനത്തെ 10 വിസിമാരോട് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് ചോദിച്ചിട്ടുണ്ട്. അതിനാൽ പകരം ചുമതലക്കാരെ നൽകാൻ കഴിയാത്ത സ്ഥിതി വരും. ഈ സാഹചര്യത്തിൽ 10 വർഷം പരിചയമുള്ള മുതിർന്ന അധ്യാപകന് താൽക്കാലിക ചുമതല നൽകും. അതിനുശേഷം നോട്ടിഫിക്കേഷൻ വിളിച്ചാണ് വിസി നിയമന നടപടികളിലേക്ക് കടക്കുന്നത്. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് വിസിയില്ലാതായി ആറുദിവസമായി. ഇത് സർവകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.















