സയ്ദ് അൽ ഒവൈറാനെ ഓർമയുണ്ടോ? 28 വർഷംമുമ്പാണ്. അമേരിക്കയിൽ നടന്ന 1994ലെ ലോകകപ്പ്. ഏഷ്യൻ ശക്തികളായി സൗദി അറേബ്യയുടെ അരങ്ങേറ്റം. ആദ്യകളിയിൽ നെതർലൻഡ്സിനോട് തോറ്റു. മൊറോക്കൊയെ 2–-1ന് കീഴടക്കി തിരിച്ചുവരവ്. അവസാനമത്സരത്തിൽ ബൽജിയത്തെ ഒറ്റ ഗോളിന് അട്ടിമറിച്ചു.
വാഷിങ്ടൺ ഡിസിയിലെ ആർഎഫ്കെ സ്റ്റേഡിയം. കളിതുടങ്ങി അഞ്ച് മിനിറ്റ്. കാണികൾ സ്റ്റേഡിയത്തിൽ ഇരിപ്പ് ഉറപ്പിക്കുന്നതേയുള്ളു. സൗദിയുടെ പച്ചക്കുപ്പായമിട്ട് 10–-ാംനമ്പറുകാരൻ ഒവൈറാൻ. അറ്റാക്കിങ്ങ് മിഡ്ഫീൽഡറാണ്. കളി സൗദിയുടെ മേഖലയിൽ. ബൽജിയം കളിക്കാരന്റെ പിഴവിൽനിന്ന് തെറിച്ചുവീണ പന്ത് ഒവൈറാന്റെ ബൂട്ടിൽ. മുന്നുംപിന്നും നോക്കാതെയൊരു കുതിപ്പായിരുന്നു. അഞ്ച് കളിക്കാർ വഴിമുടക്കാനെത്തി. അവരെയെല്ലാം മെയ്വഴക്കത്തോടെ കബളിപ്പിച്ച് ബോക്സിൽ. മുന്നോട്ടാഞ്ഞ ഗോളിയേയും മറികടന്ന് പന്ത് വലയിൽ.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിൽ സ്ഥാനം. പന്തുമായി ഒരു സ്പ്രിന്ററെപ്പോലെ അതിവേഗത്തിൽ കുതിച്ചുപാഞ്ഞത് 69 മീറ്ററാണ്. മാറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിനെ ഓർമിപ്പിക്കുന്നതായിരുന്നു ഈ ഗോൾ. ഫിഫയുടെ നൂറ്റാണ്ടിന്റെ ഗോൾ വോട്ടെടുപ്പിൽ ആറാംസ്ഥാനം. ഒറ്റ ഗോളിലൂടെ ഒവൈറാനും സൗദിയും ചരിത്രമായി. അവിസ്മരണീയമായ അരങ്ങേറ്റത്തിൽ പ്രീ ക്വാർട്ടർ പ്രവേശം.
സ്വീഡനോട് തോറ്റ് ക്വാർട്ടർ കാണാതെ മടങ്ങി. പിന്നീടൊരിക്കലും അതുപോലൊരു ഗോളും മുന്നേറ്റവും സൗദിക്ക് സാധ്യമായില്ല. ഇക്കുറി ആറാമത്തെ ലോകകപ്പാണ്. 1998, 2002, 2006, 2018 ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയില്ല. കഴിഞ്ഞതവണ ആതിഥേയരായ റഷ്യയോട് അഞ്ച് ഗോളിന് തോറ്റ് തുടക്കം. ഉറുഗ്വേയോട് ഒരു ഗോൾ തോൽവി. ഈജിപ്തിനെ കീഴടക്കിയ സന്തോഷത്തിൽ മടക്കം. ഇക്കുറി ഗ്രൂപ്പ് സിയിൽ അർജന്റീന, പോളണ്ട്, മെക്സിക്കോ എന്നിവരോട് രക്ഷപ്പെടുക എളുപ്പമാകില്ല.
ഏഷ്യൻ യോഗ്യതയിൽ ജപ്പാനും ഓസ്ട്രേലിയക്കും മുന്നിലായാണ് ലോകകപ്പ് ടിക്കറ്റെടുത്തത്. വിദേശക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള കളിക്കാരില്ലാത്തതാണ് പ്രധാന പോരായ്മ. യോഗ്യതാ മത്സരങ്ങളിൽ ഏഴുവീതം ഗോൾ നേടിയ അലിം അൽ ദോസരിയും സാലി അൽ ഹഷഹ്രിയുമാണ് ടീമിലെ പ്രധാനികൾ.















