കൊച്ചി
മോർച്ചറിയിൽ ജോലി ചെയ്തുള്ള പരിചയമാണ് മനുഷ്യശരീരങ്ങൾ വെട്ടിനുറുക്കാൻ സഹായമായതെന്ന് ഇലന്തൂർ ഇരട്ട ആഭിചാരക്കൊല കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ 20 വർഷം മുമ്പ് ഷാഫി പോസ്റ്റ്മോർട്ടം സഹായി ആയിരുന്നു. മാർക്കറ്റിൽ ഇറച്ചി വെട്ടിവിൽക്കുന്ന ജോലിയും കൊലപാതകത്തിന് സഹായമായി. ഇലന്തൂരിലെ തെളിവെടുപ്പിനുശേഷം കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് ഷാഫിയുടെ വെളിപ്പെടുത്തൽ.
സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കി മറവുചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷകസംഘം പരിശോധിക്കുന്നുണ്ട്. ഷാഫിയും ലൈലയും ചേർന്നാണ് എല്ലാം ചെയ്തതെന്ന് സമ്മതിച്ചെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്ത്രീകളിൽ ഒരാളെ ജീവനോടെയാണ് വെട്ടിനുറുക്കിയത്. ഒരാളെ കഴുത്തുമുറുക്കി കൊന്നശേഷവും. തുടർന്ന്, മൃതദേഹങ്ങൾ തുണ്ടംതുണ്ടമാക്കി. ആന്തരികാവയവങ്ങൾ മുറിച്ചെടുത്തു. ഇതൊന്നും മുൻപരിചയമില്ലാത്തവർക്ക് ചെയ്യാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. സന്ധിബന്ധങ്ങൾ വേർപെടുത്തി ശാസ്ത്രീയമായി വെട്ടിമുറിക്കാൻ ചെറുതല്ലാത്ത മുൻപരിചയം വേണം.
പത്മയെ 56 കഷണമാക്കിയാണ് മറവുചെയ്തത്. കുഴികളിൽനിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ കണക്കാണിത്. അഴുകിപ്പോയതിനാൽ ലഭിക്കാത്തവയും ഉണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. ജൂൺ ആദ്യവാരമാണ് റോസിലിയെ കൊന്നത്. നാലുമാസമായതിനാൽ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി അഴുകിയിരുന്നു. ഇരുവരെയും ഒരേരീതിയിലാണ് മറവുചെയ്തതെന്നാണ് പ്രതികളിൽനിന്ന് കിട്ടിയ വിവരം. മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചതായും വേവിച്ചതായും മൊഴിയുണ്ട്. ഭക്ഷിച്ചിരുന്നോ എന്നതിൽ സ്ഥിരീകരണമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലയുടെ മുഴുവൻ ആസൂത്രണവും ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും മൂന്നാംപ്രതി ലൈലയും ചേർന്നാണ്. ഷാഫിയാണ് അരുംകൊലയ്ക്കും ആഭിചാരങ്ങൾക്കും നേതൃത്വം നൽകിയത്. ലൈല സഹായിയായി. ഭഗവൽസിങ് അടിമയെപ്പോലെ എല്ലാത്തിനും കൂട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് ഇതിനകം വ്യക്തമായത്.
മുമ്പും സ്ത്രീകളെ കുടുക്കാൻ ശ്രമിച്ചു ; ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ
ഇലന്തൂരിൽ ഇരട്ട ആഭിചാരക്കൊലയ്ക്കുമുമ്പും സ്ത്രീകളെ കുടുക്കാൻ ശ്രമിച്ചിരുന്നതായി പ്രതികൾ പൊലീസിന് മൊഴിനൽകി. ലോട്ടറി വിൽപ്പനക്കാരിയായ കോന്നിയിലെ യുവതിയെയാണ് ആദ്യം സമീപിച്ചത്. ആനപ്പാറ കുലശേഖരപേട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവരിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങി ഭഗവൽസിങ് പരിചയം സ്ഥാപിച്ചു. പിന്നാലെ തിരുമ്മുകേന്ദ്രത്തിൽ 18,000 രൂപ ശമ്പളത്തിൽ ജോലിയുണ്ടെന്നുപറഞ്ഞ് ഇലന്തൂരിൽ എത്തിച്ചു. ആദ്യദിവസം 1000 രൂപ നൽകി. രണ്ടാംദിവസം ജോലികഴിഞ്ഞ് ഇവരെ ലൈലയും ഭഗവൽസിങ്ങും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്തുകയറിയതിനുപിന്നാലെ യുവതിയെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് ഇരുവരും ചേർന്ന് കൈ ബന്ധിക്കാൻ ശ്രമിച്ചു. ഷാഫിയും വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. കെട്ടഴിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് രക്ഷപ്പെടാൻ സഹായിച്ച ഓട്ടോ ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.
“ഫോണിൽ വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. അവർ കൃത്യമായി വഴി പറഞ്ഞുതന്നു. ഇറങ്ങിവന്ന് വണ്ടിയിൽ കയറി. ഭയന്നുവിറച്ച നിലയിലായിരുന്നു. നൈറ്റി ധരിച്ചാണ് കയറിയത്. ശരീരത്തിൽ പാടുകളോ മറ്റോ ഉണ്ടായിരുന്നില്ല. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കൈയും കാലും കെട്ടിയിട്ടതായി പിന്നീട് പറഞ്ഞു. നടന്ന് വന്നിരുന്നെങ്കിൽ സ്കോർപിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നുവെന്നാണ് പറഞ്ഞത്. പൊലീസിൽ പരാതി നൽകാമെന്ന് പറഞ്ഞെങ്കിലും മാനംപോകുമെന്ന് പറഞ്ഞു. അവർ താമസിക്കുന്നിടത്ത് കൊണ്ടുവിട്ടു. പീഡിപ്പിക്കാനുള്ള ശ്രമമാകുമെന്നാണ് കരുതിയത്. ആഭിചാരം സംബന്ധിച്ചൊക്കെ ഇപ്പോഴാണ് അറിഞ്ഞത്’–- ഹാഷിം വെളിപ്പെടുത്തി. ലൈല പിന്നാലെയെത്തി അനുനയിപ്പിച്ച് യുവതിയെ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെന്നും ഹാഷിം പറഞ്ഞു. ഇപ്പോൾ വിദേശത്തുള്ള യുവതിയുടെ മൊഴി പൊലീസ് ഫോണിലൂടെയെടുത്തു. ഹാഷിമിന്റെ മൊഴി എടുത്തിട്ടില്ല.















