തിരുവനന്തപുരം
വീണ്ടും തടസ്സത്തിൽ കുടുങ്ങി നിർദിഷ്ട അങ്കമാലി–- എരുമേലി ശബരിപാത. ചെങ്ങന്നൂർ–- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതി നിർദേശിച്ച് ശബരിപാത വൈകിച്ച് കേരളത്തിന്റെ വികസനപദ്ധതി തകർക്കാനാണ് നീക്കം. 187 ലക്ഷം രൂപ ചെലവിൽ അന്തിമ ലൊക്കേഷൻ സർവേ (എഫ്എൽഎസ്) നടത്തും. അത് പൂർത്തിയായാൽ അന്തിമ ചെലവ് കണക്കാക്കി, ഡിപിആർ തയ്യാറാക്കും.
1997–98ൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക് ആദ്യംമുതലേ എതിര് നിൽക്കുന്ന ഇ ശ്രീധരനാണ് ആകാശപാതയാണ് മെച്ചമെന്ന് റെയിൽവേയെ ധരിപ്പിച്ച്, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എസ്റ്റേറ്റ് ലോബി നേരത്തേ ശബരിപാതയ്ക്ക് എതിരായിരുന്നു. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്. പതിമൂവായിരം കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.
ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച് പദ്ധതിക്ക് ജീവൻ വയ്പിച്ചു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ–- റെയിൽ നൽകി. പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി–- – പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായി. ആ പദ്ധതിയാണ് ഉപേക്ഷിക്കുന്നത്. ആകാശപാതയുമായി മുന്നോട്ടു പോവുകയാണെന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം, അജയ് എസ് കുമാറിന് നൽകിയ വിവരാവകാശ രേഖയിൽ പറഞ്ഞു.
വിഴിഞ്ഞം തുരങ്കപാതയ്ക്ക്
അനുമതിയില്ല
വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. തുറമുഖം യാഥാർഥ്യമാകുന്നതോടെ ചരക്കുനീക്കത്തിൽ മുഖ്യപങ്കുവഹിക്കുന്ന റെയിൽ ലൈൻ പദ്ധതിയാണ് സാങ്കേതികത ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചത്. ചിലർ അയച്ച പരാതികളും ഇതിനായി പരിഗണിച്ചു. കൊങ്കൺ റെയിൽവേയാണ് ബാലരാമപുരംമുതൽ വിഴിഞ്ഞംവരെയുള്ള 10.07 കിലോ മീറ്റർ തുരങ്ക പാതയുടെ വിശദ പദ്ധതിരേഖ ( ഡിപിആർ )തയ്യാറാക്കിയത്. ഡിപിആർ അംഗീകരിച്ചതായി ഫെബ്രുവരിയിൽ റെയിൽ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
2014ൽ വിഴിഞ്ഞത്തേക്ക് സാധാരണ റെയിൽപ്പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ബദൽ പാതയെക്കുറിച്ച് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് ആലോചിച്ചു. തുരങ്കപാത അനുയോജ്യമാണെന്ന് 2018ൽ കൊങ്കൺ റെയിൽവേ അറിയിച്ചു. ബാലരാമപുരം–-വിഴിഞ്ഞം പാത അവർ നിർദേശിച്ചു. ഡിപിആർ 2020ൽ സമർപ്പിച്ചു. 1060 കോടി രൂപയാണ് പദ്ധതിത്തുക. എട്ടുമീറ്റർ വീതിയിൽ 30–-35 മീറ്റർവരെ അടിയിൽക്കൂടിയാണ് പാത. ഇപ്രകാരമാണ് അനുമതിയിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ആഗസ്തിൽ പരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചത്.
പ്രകൃതി ദുരന്തമുണ്ടായാൽ പദ്ധതിയെ ഏതുരീതിയിൽ ബാധിക്കുമെന്ന് വിശദീകരിക്കണമെന്നാണ് നിർദേശം. തുറമുഖം കമീഷൻ ചെയ്ത് രണ്ടുവർഷത്തിനകം റെയിൽ കണക്ടിവിറ്റി ഒരുക്കിനൽകണമെന്നാണ് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ. നിലവിലെ കേന്ദ്ര ഇടപെടൽ ഇതിന് തടസ്സമുണ്ടാക്കും. വീണ്ടും അപേക്ഷ സമർപ്പിക്കുമെന്ന് വിഴിഞ്ഞം സീപോർട്ട് അധികൃതർ അറിയിച്ചു.















