അഹമ്മദാബാദ്
ദേശീയ ഗെയിംസ് അവസാനിക്കാൻ നാലുദിനം ബാക്കിനിൽക്കെ കേരളത്തിന് ആശ്വാസമായി നീന്തൽക്കുളം. വാട്ടർപോളോയിൽ വെള്ളിയും വെങ്കലവും നേടിയപ്പോൾ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ കേരളത്തിനായി അനൂപ് അഗസ്റ്റിൻ വെങ്കലം നേടി. പതിനഞ്ച് സ്വർണവും 16 വെള്ളിയും 13 വെങ്കലുമടക്കം 44 മെഡലുമായി എട്ടാംസ്ഥാനത്താണ് കേരളം. 45 സ്വർണവും 31 വെള്ളിയും 28 വെങ്കലവുമായി നിലവിലെ ജേതാക്കളായ സർവീസസ് ആധികാരികമായി മുന്നിട്ടുനിൽക്കുന്നു. 30 സ്വർണവും 25 വെള്ളിയും 28 വെങ്കലവുമായി ഹരിയാന രണ്ടാമതാണ്. 28 വീതം സ്വർണവും വെള്ളിയും 54 വെങ്കലവുമായി മഹാരാഷ്ട്രയാണ് മൂന്നാമത്.

രാജ്കോട്ടിലെ നീന്തൽക്കുളമാണ് ഈ ഗെയിംസിൽ കേരളത്തെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. സജൻ പ്രകാശിന്റെ എട്ട് മെഡലുകൾക്കുപുറമേയാണ് ഇന്നലത്തെ നേട്ടം. വാട്ടർപോളോയിൽ പുരുഷന്മാർ വെള്ളി നേടിയപ്പോൾ വനിതകൾക്ക് വെങ്കലം. പുരുഷവിഭാഗം ഫൈനലിൽ കരുത്തരായ സർവീസസ് കേരളത്തെ കീഴടക്കി (8––10). സൂപ്പർ ലീഗ് അടിസ്ഥാനത്തിൽനടന്ന വനിതാവിഭാഗത്തിൽ വെങ്കലം സ്വന്തമാക്കി.
സോഫ്റ്റ്ബോൾ വനിതാവിഭാഗം പ്രാഥമിക റൗണ്ട് മത്സരത്തിൽ കേരളം ഡൽഹിയെ തോൽപ്പിച്ചു. ഇന്ന് ഛത്തീസ്ഗഡിനെ നേരിടും. വോളിബോളിൽ വനിതാ ടീം ആദ്യകളി ജയിച്ചു. അറ്റാക്കർ കെ പി അനുശ്രീയുടെ ജന്മദിനമായിരുന്നു ഇന്നലെ. ബംഗാളിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് കീഴടക്കി ജന്മദിനം ആഘോഷമാക്കി. കളിയിലുടനീളം അനുശ്രീ മികച്ച പ്രകടനം പുറത്തെടുത്തു (25–-17, 25-–-13, 25–-21).നിലവിലെ സ്വർണമെഡൽ ജേതാക്കളാണ് കേരളം. ഇന്ന് തമിഴ്നാടുമായാണ് കളി. പുരുഷൻമാർ സർവീസസിനോട് തോറ്റു. ഇന്ന് ഹരിയാനയെ നേരിടും.















