തിരുവനന്തപുരം> ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സക്കുള്ള അഞ്ച് മരുന്നുമാത്രം ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം അവശ്യമരുന്നുകളുടെ ദേശീയ പട്ടിക പുറത്തുവിട്ടു. നിലവിൽ രാജ്യത്ത് ഏറ്റവും ആവശ്യമുള്ള കോവിഡ് വാക്സിൻപോലും പട്ടികക്ക് പുറത്തായി. രാജ്യത്താകട്ടെ ഇതുവരെ 94 കോടിപേർ മാത്രമാണ് രണ്ടുഡോസ് കോവിഡ് വാക്സിനെടുത്തത്. ഡെക്സാമെത്താസോൺ, ഇനോക്സാപരിൻ, മീഥൈൽപ്രെഡ്നിസൊളോൻ, പാരസെറ്റാമോൾ എന്നിവയാണ് 13ന് പുറത്തുവിട്ട പട്ടികയിലെ മറ്റ് മരുന്നുകൾ. കോവിഡ് ചികിത്സയ്ക്കുള്ള മറ്റു മരുന്നുകളും പട്ടികയിലില്ല.
വിപണിയിൽ ലഭ്യമായ മരുന്നുകളുടെ 17–-18 ശതമാനംമാത്രമാണ് കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തിയത്. അർബുദ ചികിത്സയ്ക്കുള്ള വില കുറഞ്ഞ നാല് മരുന്ന് പട്ടികയിലുണ്ട്. എന്നാൽ, കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളെ പട്ടികക്ക് പുറത്താക്കി.വില കുറയുമെന്ന കേന്ദ്രവാദം പൊള്ളയാണെന്ന് മെഡിക്കൽ റെപ്രസെന്റേറ്റീവുകളും സാക്ഷ്യപ്പെടുത്തുന്നു. ഏപ്രിലിൽ മരുന്ന് കമ്പനികളെ സഹായിക്കാൻ 800 ഇനം മരുന്നുകളുടെ വില 10.7 ശതമാനത്തോളം കേന്ദ്ര സർക്കാർ കൂട്ടിയിരുന്നു. 34 മരുന്ന് അധികം ഉൾപ്പെടുത്തിയപ്പോൾ 26 എണ്ണത്തെ ഒഴിവാക്കി. ആകെ 384 മരുന്നാണ് പട്ടികയിലുള്ളത്. ഇതിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വില വർഷംതോറും 10 ശതമാനം വർധിപ്പിക്കാനാകും.