കൊച്ചി
തെരുവുനായകളെയും ഇവയ്ക്ക് ഭക്ഷണം നൽകുന്നവരെയും ആക്രമിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്വമേധയാ ഹർജിയിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും നിരീക്ഷണവും.
കഴിഞ്ഞദിവസം ഹർജി പരിഗണിക്കവേ തെരുവുനായകളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഡിജിപിയോട് സർക്കുലർ പുറപ്പെടുവിക്കാൻ നിർദേശിച്ചിരുന്നു. ഈ സർക്കുലർ സർക്കാർ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒമാർ ഡിജിപിയുടെ സർക്കുലർ അനുസരിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായകളെ ശാസ്ത്രീയമായി പിടികൂടി മാറ്റി പാർപ്പിക്കണം. മൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത് നഷ്ടപരിഹാരം തേടാൻ തടസ്സമാകില്ല. തെരുവുനായകളുടെ വന്ധ്യംകരണത്തിന് എബിസി പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാനാകുമോയെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡിനോടും കോടതി ആരാഞ്ഞു.