തൃശൂർ
മുഖത്തുനിന്നുള്ള കണ്ണ് ഇമ്മ്ള് പച്ചശരീരത്തിലേക്ക് തെറ്റിക്കും. ദേ കണ്ടോട്ടാ കുടവയറിലാണ്ട്ടാ പുലിയാട്ടം. നാലോണന്നങ്ക്ട് പറഞ്ഞാൽ പിന്നെ മടപൊളിച്ച് പുലിക്കൂട്ടം ഇറങ്ങും. കനലെരിയും കണ്ണുമായി പിന്നെ ചുവടുവയ്പ്പ്. മണിക്കൂറുകൾ പിന്നിട്ടാലും ക്ഷീണമില്ല. ദിതാണ് ഇമ്മ്ടെ തൃശൂരോണം. മഹാമാരി തടഞ്ഞിട്ട രണ്ടാണ്ടിനുശേഷം മടകൾ തകർത്ത് പുലിക്കൂട്ടങ്ങൾ വരവായ്. തേക്കിൻകാട്ടിലേക്ക്.
കുട്ടിപ്പുലികൾ, വയറൻപുലികൾ, വരയൻ പുലികൾ, അഭിനയപ്പുലികൾ, പുള്ളിപ്പുലികൾ എന്നിങ്ങനെ പുലികളിറങ്ങും. വലിയ കുടവയറന്മാരാണ് സംഘത്തിന്റെ കരുത്താവുക. കുട്ടി പെൺപുലികളും കൂട്ടത്തിലുണ്ടാവും. വയറിനെ മറ്റൊരു മുഖമാക്കി മാറ്റാനുള്ള ചായങ്ങൾ അരച്ചുതുടങ്ങി. ഞായർ രാവിലെ മെയ്യെഴുത്ത് തുടങ്ങും. ചായമെഴുത്തിലൂടെ ആൺമുലകൾ പുലിക്കണ്ണായി മാറുന്നു. പൊക്കിൾക്കുഴി പുലിവായയായി ചീറും. 30 മുതൽ 50 പുലികൾവരെ മടകളിൽ നിന്ന് ചാടിവരും. ചായം തേയ്ക്കുന്നവർ, കൊട്ടുന്നവർ, ഘോഷയാത്ര പ്ലോട്ടുകൾ തയ്യാറാക്കുന്നവർ, ചമയങ്ങളൊരുക്കുന്നവർ, മുഖംമൂടി തയ്യാറാക്കുന്നവർ, ചായം അരയ്ക്കുന്നവർ തുടങ്ങി വിവിധ കൂട്ടായ്മകളും പുലികളി ഒരുക്കത്തിലാണ്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോറികൾ തമ്പടിച്ചിട്ടുണ്ട്. ലോറിക്കു മുകളിൽ പുലിക്കുടങ്ങൾ ഒരുങ്ങും. ഒപ്പം നിശ്ചല ദൃശ്യങ്ങളും ഒരുങ്ങുകയാണ്. ഇടവേളക്കുശേഷം പുലിക്കൂട്ടങ്ങൾ ഇറങ്ങുമ്പോൾ ജനങ്ങളും പുലിയാവും. ഇവിടെ കലാകാരനും കാഴ്ചക്കാരനും ഒന്നാകുന്നു. തേക്കിൻകാടിന് ചുറ്റും പുലിപ്പൂക്കളം തീർക്കും.
ഇത്തവണ 5 പുലികളിസംഘം
തൃശൂരിന്റെ തനതുത്സവമായ പുലികളിക്ക് അഞ്ച് സംഘങ്ങളിറങ്ങും. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ഇത് ആശങ്കക്കിടയാക്കി. എന്നാൽ ഔദ്യോഗിക ചടങ്ങുകള് ഒഴിവാക്കി. നാലാം ഓണനാളിൽ പതിവു പുലികളി ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
വിയ്യൂർ സെന്റർ, അയ്യന്തോൾ, പൂങ്കുന്നം, കാനാട്ടുകര, ശക്തൻ ദേശം എന്നിവയാണ് പുലികളി സംഘങ്ങൾ. നിശ്ചലദൃശ്യ വിസ്മയങ്ങളും ഉണ്ടാവും. ഞായർ വൈകിട്ട് നാലിന് സ്വരാജ് റൗണ്ടിൽ ബിനിക്കു സമീപത്തുനിന്നും വിയ്യൂർ പുലികളി സംഘം ആദ്യം സ്വരാജ് റൗണ്ടിലേക്ക് കടക്കും. നായ്ക്കനാലിൽ ഗണപതി ക്ഷേത്രത്തിനു മുന്നിൽ നാളികേരം ഉടയ്ക്കുന്നതോടെ പുലികൾ ഉറഞ്ഞുതുള്ളും.
കോർപറേഷൻ ധനസഹായം ഈ വർഷം 50,000 രൂപ വർധിപ്പിച്ച് രണ്ട് ലക്ഷമാക്കി. സമ്മാനത്തുക 10,000 രൂപ വർധിപ്പിച്ച് യഥാക്രമം 50,000, 40,000, 35,000 രൂപ വീതമാക്കി. നിശ്ചല ദൃശ്യങ്ങൾക്ക് യഥാക്രമം 35,000, 30,000, 25,000 രൂപ വീതമാണ്. പുലിക്കൊട്ടിനും പുലിവേഷത്തിനും 7500 – രൂപയും അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും പുലിവണ്ടിക്ക് ഒന്നുംരണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 8000, 5,000 രൂപവീതവും ട്രോഫിയും സമ്മാനിക്കും. ടൂറിസം വകുപ്പിന്റെ ധനസഹായം എട്ടുലക്ഷം രൂപയാക്കി വർധിപ്പിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.















