കാസർകോട്> പള്ളിക്കമ്മിറ്റിയുടെ ഒരേക്കർ ഭൂമി മുൻ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗുകാർ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോടിയോളം രൂപ വിലവരുന്ന ഭൂമിയാണ് മുസ്ലിംലീഗ് സംസ്ഥാന ട്രഷററായ അഹമ്മദലിയും ബന്ധുക്കളും കൈക്കലാക്കിയതെന്ന് കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊമ്പനടുക്കത്ത് മദ്രസയും എയ്ഡഡ് എൽപി സ്കൂളും സ്ഥാപിക്കാനാണ് മഹല്ല് കമ്മിറ്റി 1982ൽ മൂന്നേക്കർ ഭൂമി വാങ്ങിയത്. നാട്ടുകാരും പ്രവാസികളും സംഭാവന നൽകി. അന്നത്തെ കാസർകോട് എംഎൽഎ സി ടി അഹമ്മദലി പ്രസിഡന്റായി മഹല്ലിന്റെകീഴിൽ സ്കൂൾ കമ്മിറ്റിയും രൂപീകരിച്ചു. 1995ൽ സി ടി അഹമ്മദലി പ്രസിഡന്റായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിക്കുകീഴിലുള്ള ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാമസ്ജിദിന്റെ കീഴിലുള്ള നൂറുൽഹുദ മദ്രസക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി
|
എയ്ഡഡ് സ്കൂളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതിഷധമുയർത്തിയതോടെ പഠനം ചെമ്മനാട്ടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. മഹല്ല് കമ്മിറ്റിയുടെ ഭൂമി കാണിച്ചാണ് ചെമ്മനാട് ജമാഅത്ത് അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് അനുമതി വാങ്ങിയത്. ഇതിനായി ഭൂമി അഹമ്മദലി പ്രസിഡന്റായ ജമാഅത്ത് കമ്മിറ്റിയുടെ ആസ്തിവകകളിൽ എഴുതിച്ചേർത്തു. മദ്രസയും ഭൂമിയും നാട്ടുകാരുടെ പരിശ്രമത്തിലുണ്ടായതാണെന്നും കൊമ്പനടുക്കം മഹല്ലിന് വിട്ടുതരണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.
പിന്നീട്, സ്കൂൾ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന സി എ അബൂബക്കർ സിദ്ദിഖിനെ ഒഴിവാക്കി അഹമ്മദലിയുടെ അനുജനും ബന്ധുക്കളടങ്ങിയ 11 അംഗ കമ്മിറ്റിയുണ്ടാക്കി. ചെമ്മനാട് ജമാഅത്തിനോ കൊമ്പനടുക്കം മഹല്ല് കമ്മിറ്റിക്കോ സ്വത്തിൽ അവകാശമില്ലെന്നും പുതുതായി രൂപീകരിച്ച കോലാത്തൊട്ടി മാഹിൻ ഷംനാട് സ്മാരക സ്കൂൾ കമ്മിറ്റിക്കാണ് അവകാശമെന്നും രേഖയുണ്ടാക്കുകയായിരുന്നു. മുസ്ലിംലീഗുകാർമാത്രമാണ് കമ്മിറ്റിയിലുള്ളത്. വാർത്താസമ്മേളനത്തിൽ കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചാമക്കടവ്, ജനറൽ സെക്രട്ടറി ബി എച്ച് അബ്ദുൾഖാദർ, സെക്രട്ടറി അബ്ദുൾനാസർ എന്നിവർ പങ്കെടുത്തു.















