കൊച്ചി
ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിന്റെ പ്രധാന പരിപാടി ആക്രിക്കച്ചവടം. വിദേശത്തെ ഉരുക്ക് ആക്രിയുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരായി നിന്ന് വൻതുകയാണ് ഇവർ കൈക്കലാക്കുന്നത്. സംഘടനയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കാൻ എറണാകുളം സ്വദേശി സി പി ദിലീപ് നായർ പൊലീസിനും വിജിലൻസിനും നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്.
വിദേശ ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത എൻജിഒ എന്ന ലേബൽ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധകച്ചവടം. ആഗസ്റ്റിൽ സൗദി അറേബ്യയിൽനിന്ന് 60 ലക്ഷം ടൺ പഴയ റെയിൽപ്പാളം വിൽക്കുന്നതിന് എച്ച്ആർഡിഎസ് ഇടനിലക്കാരായതിന്റെ രേഖയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ റെയിൽപ്പാളം എത്തിക്കാൻ സഞ്ജയ് മേനോൻ എന്നയാളെ ചുമതലപ്പെടുത്തുന്ന കത്തുമുണ്ട്. മുമ്പ് 60 ലക്ഷം ടൺ റെയിൽ ആക്രി കൊണ്ടുവന്നതായും കത്തിലുണ്ട്. കച്ചവടത്തിന് പുറമേ വിദേശത്തുനിന്ന് നികുതിയില്ലാതെ സംഭാവന കൈപ്പറ്റുന്നുമുണ്ട്. ആക്രിക്കച്ചവടത്തിൽ പണം മുടക്കിയ നിരവധിപ്പേർ കബളിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇടനിലക്കാരായി നിന്ന ഇവർ കമീഷൻ കൈപ്പറ്റി തലയൂരിയതായും പരാതിയിലുണ്ട്. ജീവകാരുണ്യപ്രവർത്തനത്തിന്റെ മറവിലെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും പരാതിയിലുണ്ട്.
എച്ച്ആർഡിഎസിന്റെ സിഎസ്ആർ വിഭാഗം ഡയറക്ടറാണ് സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആർഎസ്എസ് സൈദ്ധാന്തികൻ കെ ജി വേണുഗോപാലാണ് വൈസ് പ്രസിഡന്റ്.















