തിരുവനന്തപുരം> കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത ഒറ്റപ്പാലം പോലീസ് സ്റ്റേഷന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വി ബാബുരാജ്, കഴിഞ്ഞവർഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരുന്ന ജയേഷ് ബാലൻ, എം സുജിത്ത് എന്നിവർ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുളള നല്ല പെരുമാറ്റം, ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയാനുളള നടപടികൾ എന്നിവയിലെ മികവും മറ്റ് ജനക്ഷേമപ്രവർത്തനങ്ങളും പരിഗണിച്ചാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പുരസ്ക്കാരത്തിന് അർഹമായത്.
2021 ൽ രജിസ്റ്റർ ചെയ്ത 828 കേസുകളിൽ ഭൂരിഭാഗത്തിലും അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കായി. അതീവ പ്രാധാന്യമുളള കൊലപാതകക്കേസുകൾ, പോക്സോ കേസുകൾ എന്നിവയിലുൾപ്പെടെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതും നേട്ടമായി. ഒറ്റപ്പാലം മുനിസിപ്പാലിറ്റി, ലക്കിടിപേരൂർ, അമ്പലപ്പാറ, വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന സ്റ്റേഷൻ പരിധിയിലെ മികച്ച ക്രമസമാധാനപാലനം, പൊതുജനസേവനം എന്നിവയും അവാർഡിന് പരിഗണിക്കപ്പെട്ടു.
പോലീസ് സ്റ്റേഷൻറെയും പരിസരത്തിൻറെയും ശുചിത്വം, അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റേഷൻ റിക്കോഡുകളുടെ പരിപാലനം എന്നീ മാനദണ്ഡങ്ങളിലും ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ മികച്ച നിലവാരം പുലർത്തി. സ്ത്രീസൗഹൃദ, ശിശുസൗഹൃദ പോലീസ് സ്റ്റേഷനായ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ അഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 53 പേർ ജോലിനോക്കുന്നു. നിലവിലെ എസ്എച്ച്ഒ വി ബാബുരാജിന് പുറമെ ട്രെയിനിങ്ങിനായി എത്തിയ എഎസ്പി ടി കെ വിഷ്ണുപ്രദീപ്, ഇൻസ്പെക്ടർമാരായ എം.സുജിത്ത്, ജയേഷ് ബാലൻ എന്നിവരാണ് 2021ൽ സ്റ്റേഷൻചുമതല വഹിച്ചിരുന്നവർ.















