തിരുവല്ല > കേരളത്തെ യുപിയോ ഗുജറാത്തോ ആക്കാൻ സമ്മതിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കുടുംബസഹായ ഫണ്ട് തിരുവല്ല ചാത്തങ്കരിയിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും തന്ത്രം. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വാസമില്ലാത്ത ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. അതിന് അക്രമവും കൊലപാതകവും നടത്തി ജനങ്ങളെ വരുതിയിലാക്കാനാണ് ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശേരിയിൽ സിപിഐ എം പ്രവർത്തകനെ അരുംകൊല ചെയ്തത്. ഗുജറാത്തിലും യുപിയിലും ഇതുതന്നെയാണ് അവർ നടത്തുന്നത്. എന്നാൽ ഇത്തരം മാർഗങ്ങളിലൂടെ സിപിഐ എമ്മിനെ ഇല്ലാതാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് വെറും വ്യാമോഹമാണ്.
രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ തടസ്സപ്പെത്തുക എന്നതും ഇവരുടെ അക്രമ പദ്ധതിയുടെ ഭാഗമാണ്. ഒന്നാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനം നടത്തി. അതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. ഇത്തരത്തിൽ വികസന പ്രവർത്തനം നടന്നാൽ തങ്ങൾ ഒറ്റപ്പെടുമെന്ന് കോൺഗ്രസിനും ബിജെപിക്കും അറിയാം. അതാണ് അക്രമങ്ങൾ അവർ നടത്തുന്നത്. ഇത്തരം ആക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വർഗീയശക്തികളെ നാട്ടിൽനിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.















