
ഹരിദാസന്റെ കൊലപാതകം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണം. ഇതുപോലുള്ള കൊലപാതകങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രത വേണം. നിഷ്കളങ്കരായ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഹരിദാസന്റെ കൊലപാതകത്തിന്റെ വിവരങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട മത്സ്യ തൊഴിലാളിയായ ഹരിദാസിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് വ്യക്തമാക്കി.
ഹരിദാസന്റെ കൊലപാതകം കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ഇരുളിൽ പതിയിരുന്ന കൊലയാളികൾ ഹരിദാസനെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശരീരത്തിൽ ഇരുപതിൽ അധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്. ബിജെപി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് പേരെ വകവരുത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. പരിശീലനം ലഭിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്‌എസുകാര്‍ അക്രമം നടത്താനുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കി.
രണ്ട് മാസം മുന്‍പ് കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍എസ്‌എസുകാര്‍ക്കായി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടത്തി. 3000 ത്തില്‍ അധികം ആളുകളാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ പങ്കെടുത്ത തലശേരിയില്‍ നിന്നുള്ള സംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്‌എസ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായി ഒരു അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം-സിപിഎം ആവശ്യപ്പെട്ടു.















