കൽപ്പറ്റ > വെള്ളമുണ്ട ഇരട്ട കൊലപാതകത്തിൽ പ്രതി വിശ്വനാഥന് വധശിക്ഷ. മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ നാല് വർഷം മുൻപാണ് വിശ്വനാഥന് കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല് പൂരിഞ്ഞിയില് വാഴയില് ഉമ്മര് (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ആദ്യഘട്ടത്തില് തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില് പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില് സെപ്റ്റംബറില് കോഴിക്കോട് തൊട്ടില്പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില് കലങ്ങോട്ടുമ്മല് വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന് ദമ്പതിമാരെ അടിച്ചുകൊന്നത്.















