വൊറൊനേസ്
ഉക്രയ്ൻ ഷെല്ലാക്രമണം രൂക്ഷമാക്കിയതിനെത്തുടർന്ന് കിഴക്കൻ ഉക്രയ്നിലെ റഷ്യൻ അനുകൂല മേഖലകളിൽനിന്ന് റഷ്യയിലേക്ക് കൂട്ടപ്പലായനം. ഡൊനെട്സ്ക്, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക് പ്രദേശങ്ങളിൽനിന്നുള്ള അഭയാർഥികളുമായി ആദ്യ ട്രെയിൻ റഷ്യയിലെ വൊറൊനെസ് റെയിൽവേ സ്റ്റേഷനിൽ എത്തി.
ശനി വൈകിട്ട് റൊസ്തോവിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ 500 പേരുണ്ട്. ഇവരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി. തുടർ ട്രെയിനുകളിലും ബസുകളിലുമായി കൂടുതൽ പേർ എത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഉക്രയ്ൻ ഷെല്ലാക്രമണത്തിൽ ലുഗാൻസ്കിൽ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ടു. റഷ്യൻ അതിർത്തിക്ക് ഏഴു കിലോമീറ്റർ അകലെ പയനെഴ്സ്കോയ് ഗ്രാമത്തിൽ അഞ്ചു വീട് തകർന്നു. സംഭവത്തിൽ റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി രണ്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
ഞായർ രാവിലെ സെവർസ്കി ഡോനെറ്റ്സ് നദി കടന്നെത്തിയ ഉക്രയ്ൻ സൈന്യം ലുഗാൻസ്ക് ജനകീയ സൈന്യത്തിന്റെ പോസ്റ്റുകൾ കൈയടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശനിയാഴ്ച മാത്രം 49 പ്രാവശ്യമാണ് ഉക്രയ്ൻ മേഖലയിലേക്ക് ഷെൽ ആക്രമണം നടത്തിയത്. 27 ജനവാസകേന്ദ്രങ്ങൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. തിങ്കൾ രാത്രിയോടെ ഡൊനെട്സ്ക്, ലുഗാൻസ്ക് മേഖലകളിൽ ഉക്രയ്ൻ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ പറഞ്ഞു.
സൈനികപരിശീലനം തുടരും
ഉക്രയ്നിലെ സംഘർഷാവസ്ഥ പരിഗണിച്ച് റഷ്യയുമായി ചേർന്നുള്ള സൈനികപരിശീലനം തുടരുമെന്ന് ബെലാറസ് പ്രതിരോധ മന്ത്രി വിക്ടർ ക്രെനിൻ പറഞ്ഞു. സംയുക്ത പരിശീലനം ഞായറാഴ്ച അവസാനിക്കാനിരിക്കെ ബെലാറസ് പ്രസിഡന്റ് അലസ്കാണ്ടർ ലുകാഷെൻകോയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നടത്തിയ ചർച്ചയിലാണ് സൈനികപരിശീലനം തുടരാൻ തീരുമാനിച്ചത്. ഉക്രയ്ൻ ആക്രമിക്കാനുള്ള നീക്കമാണിതെന്നും രാജ്യത്തെ റഷ്യൻ സൈന്യം മൂന്നുവശത്തുനിന്നും വളഞ്ഞെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു.
ചർച്ചയാകാം: സെലൻസ്കി
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുമായി ചർച്ചയാകാമെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി. ഇരുനേതാക്കൾക്കും നേരിട്ട് കൂടിക്കാഴ്ച നടത്താൻ അനുയോജ്യമായ ഇടം പുടിൻ നിർദേശിക്കണം. ഉക്രയ്ൻ നയതന്ത്ര പാത തുടരുമെന്നും മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ യുദ്ധം തുടങ്ങുമെന്നും പൗരർ ഉക്രയ്ൻ വിടണമെന്നും ജർമനി, ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർദേശിച്ചു. കീവിലെ തങ്ങളുടെ ലെയ്സൺ ഓഫീസ് മാറ്റുകയാണെന്ന് നാറ്റോയും പ്രഖ്യാപിച്ചു.
വെടിനിർത്തൽ കരാറിന് ധാരണയെന്ന്
ഉക്രയ്നിൽ വെടിനിർത്തൽ കരാറിനായി പ്രവർത്തിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ചർച്ചയിൽ ധാരണ. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ട ചർച്ചയ്ക്കു ഷം മാക്രോണിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായും മാക്രോൺ ചർച്ച നടത്തി. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ പ്രീണിപ്പിക്കുന്നത് നിർത്തണമെന്നും റഷ്യക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിരുന്നു.















