ന്യൂഡൽഹി
കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് ഒടുവിൽ യുപിയിൽ നിന്നു തന്നെ മറുപടി. സമാജ്വാദി പാർടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് വസ്തുതകൾ നിരത്തി മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.
കേരളം എല്ലാ മേഖലയിലും യുപിയെക്കാൾ വളരെ മുന്നിലാണെന്നും ഏതൊക്കെ സംസ്ഥാനങ്ങളെ തമ്മിൽ താരതമ്യം ചെയ്യണമെന്നുപോലും ആദിത്യനാഥിന് അറിയില്ലെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വികസനകാര്യങ്ങൾ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. വർഗീയതയും സംഘർഷവുമാണ് അദ്ദേഹത്തിന് താൽപ്പര്യം. നിതി ആയോഗിന്റെ സൂചിക പ്രകാരം വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ, തൊഴിൽ മേഖലകളിൽ കേരളം വളരെ മുന്നിലാണ്. യുപിയിൽ ഒരുപാട് കാര്യം ചെയ്യാനുണ്ട്. വിദ്യാഭ്യാസ, ആരോഗ്യമേഖല മെച്ചപ്പെടുത്തണം. തൊഴിൽ സൃഷ്ടിക്കണം. ആദിത്യനാഥ് വാഗ്ദാനം ചെയ്ത നിക്ഷേപമൊന്നും യുപിയിൽ വന്നിട്ടില്ല. കർഷകർക്ക് വിത്തും വളവും നൽകുന്നില്ല.
കരിമ്പ്കർഷകർക്ക് സംഭരണവില നൽകുന്നില്ല. യോഗി വർഷങ്ങൾ പാഴാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനം തകർത്തെറിയുമെന്നും അഖിലേഷ് പറഞ്ഞു.
ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലായിരുന്നു കേരളത്തെ അപമാനിച്ച് ആദിത്യനാഥിന്റെ വർഗീയ വീഡിയോ സന്ദേശം. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കി ൽ യുപി കേരളമാകുമെന്നായിരുന്നു പരാമർശം. മതാടിസ്ഥാനത്തിൽ വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാൽ, ആദിത്യനാഥിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. കേരളമായാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസ, ആരോഗ്യ സേവനവും സാമൂഹ്യക്ഷേമവും ജീവിതനിലവാരവും ലഭിക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആദിത്യനാഥിന്റെ അധിക്ഷേപം കേന്ദ്രസർക്കാരിനും ബിജെപിക്കും തിരിച്ചടിയായി. കേരളം, യുപി എന്നിവിടങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവിത സാഹചര്യം ദേശീയതലത്തിൽ താരതമ്യം ചെയ്യപ്പെടുകയും യുപി എത്രമാത്രം ദയനീയ അവസ്ഥയിലാണെന്നത് ചർച്ചയാകുകയുംചെയ്തു. ദേശീയ മാധ്യമങ്ങളും ഇരു സംസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് എഡിറ്റോറിയലുകളും എഴുതി.















