തേഞ്ഞിപ്പലം> കലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ അക്രമം. സിൻഡിക്കറ്റ് യോഗം നടന്ന സെനറ്റ് ഹൗസ് അടിച്ചുതകർത്തു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചൊവ്വ പകൽ പന്ത്രണ്ടോടെയാണ് അമ്പതോളം എബിവിപിക്കാർ പ്രകടനവുമായെത്തി അക്രമം അഴിച്ചുവിട്ടത്.
പ്രകടനമായെത്തിയ സമരക്കാർ സെനറ്റ് ഹൗസ് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും തേഞ്ഞിപ്പലം സിഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതിനിടെ, സീനിയർ വനിതാ സിപിഒ പി സുജാതയുടെ കണ്ണിന് എബിവിപി പ്രവർത്തകർ കൊടി കെട്ടിയ വടികൊണ്ട് കുത്തി. കണ്ണിന് സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റി, മതിൽ ചാടിക്കടന്ന് സെനറ്റ് കോമ്പൗണ്ടിനകത്തേക്ക് കയറി. സെനറ്റ് ഹൗസിന്റെ വാതിൽ തകർക്കുന്നത് തടഞ്ഞ തേഞ്ഞിപ്പലം എസ്ഐ സംഗീത് പുനത്തിലിന്റെ നാഭിക്ക് എബിവിപിക്കാർ ചവിട്ടി. ഇതേ തുടർന്ന് എസ്ഐ കുഴഞ്ഞുവീണു.
മലപ്പുറം എആർ ക്യാമ്പിലെ എഎസ്ഐ സി എ ദേവരാജിനെയും മർദിച്ച് പരിക്കേൽപ്പിച്ചു. സെനറ്റിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. സെക്യൂരിറ്റിക്കാരുടെ കസേരകളും നശിപ്പിച്ചു. കല്ലേറും നടത്തി. ഇതോടെ പൊലീസ് മൂന്നുതവണ ലാത്തിവീശി. ആക്രമണം നടത്തിയ 15 പേരെ പൊലീസ് അറസ്റ്റുചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ അക്രമികൾക്കെതിരെ ചുമത്തി.















