മറയൂർ> കോവിഡ് പ്രതിസന്ധിക്കുശേഷം കാർഷികമേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകി കാന്തല്ലൂരിൽ സ്ട്രോബറിക്കാലം. മഹാമാരിയെ തുടർന്ന് കഴിഞ്ഞവർഷം സ്ട്രോബറി പഴങ്ങൾക്ക് വിപണി കുറവായിരുന്നതിനാൽ പലരും കൃഷിയിറക്കുന്നത് പകുതിയായി കുറച്ചിരുന്നു. വിളവെടുപ്പു കാലമായതോടെ ആവശ്യക്കാർ ഏറിയിരിക്കുകയാണ്. ഞായറാഴ്ചത്തെ അടച്ചിടൽ ഒഴിവാക്കിയതോടെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ ഉണർവും കർഷകർക്ക് സഹായകരമായിട്ടുണ്ട്. ചുവന്നുതുടുത്ത സ്ട്രോബറി പഴങ്ങൾ സഞ്ചാരികൾക്കും ആകർഷകമായ കാഴ്ചയാണ് നൽകുന്നത്. തോട്ടത്തിൽനിന്ന് കിലോയ്ക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന.
സ്ട്രോബറി കൃഷി വ്യാപനത്തിന്റെ ഭാഗമായാണ് ഹോർട്ടികൾച്ചർ മിഷൻ കാന്തല്ലൂർ, വട്ടവട മേഖലയിൽ കൃഷി ആരംഭിച്ചത്. മധ്യവേനലവധിക്കാലത്ത് എത്തുന്ന സഞ്ചാരികൾക്ക് തോട്ടങ്ങൾ കാണുന്നതിനും വിൽപ്പനയിലൂടെ മികച്ച വരുമാനം ഉറപ്പിക്കുന്നതിനുമായാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. വിനോദസഞ്ചാര വികസനവും കൃഷി വികസനവും സംയോജിപ്പിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഹോർട്ടികോർപ് മുഖേനയായിരുന്നു തൈ വിതരണം.
മികച്ച ഉൽപ്പാദനം ലഭിക്കുന്ന സ്വീറ്റ് ചാർലി ഇനത്തിൽപ്പെട്ട 72,000 തൈകളാണ് വിതരണം ചെയ്തത്. പൂണെയിൽനിന്ന് എത്തിച്ച തൈകൾ വാങ്ങിയ കർഷകർ കൃഷി ആരംഭിക്കുകയും ചെയ്തു. ഒരു ചെടിയിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു കിലോ പഴം ലഭിക്കും. നല്ല തണുപ്പും നൂൽമഴയുമാണ് സ്ട്രോബറി കൃഷിക്ക് അനുയോജ്യ കാലാവസ്ഥ. കൃഷി ആരംഭിച്ച് മൂന്നാം മാസത്തിൽ തുടങ്ങുന്ന വിളവെടുപ്പ് ആറുമുതൽ എട്ടുമാസം വരെ തുടരാം. പഴങ്ങളുടെ സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവയിൽ കർഷകർക്ക് പരിശീലനം നൽകിയാൽ ലാഭകരമായ കൃഷിയായി സ്ട്രോബറിയെ നിലനിർത്താൻ സാധിക്കും.















