തിരുവനന്തപുരം
ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശഭരണ എൻജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളാണ് ഏകോപിപ്പിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന വിധമാണ് വകുപ്പിന്റെ രൂപീകരണം. ഫയൽ തീർപ്പാക്കാൻ ഏകീകൃത വകുപ്പിൽ മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനങ്ങൾക്ക് നൽകേണ്ട സേവനം അതിവേഗത്തിലാക്കാൻ സഹായിക്കും മന്ത്രി പറഞ്ഞു.
4 വിഭാഗം
ഏകീകൃത തദ്ദേശഭരണ വകുപ്പിന് റൂറൽ, അർബൻ, പ്ലാനിങ്, എൻജിനിയറിങ് എന്നീ നാലു വിഭാഗം ഉണ്ട്. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐഎഎസുകാരായ ഡയറക്ടർമാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനിയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനിയറുമായിരിക്കും. എൻജിനിയറിങ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ട്. ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് എൻജിനിയറിങ് എന്നാക്കും. പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ്, കമ്യൂണിക്കേഷൻ, എംപവർമെന്റ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാകും.















