തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് അപകടനില തരണം ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
പാമ്പ് കടിക്കുന്നതിന് കുറച്ച് ദിവസം മുൻപ് തനിക്ക് ഒരു അപകടം സംഭവിച്ചു. കഴുത്തിനും നട്ടെല്ലിനുമെല്ലാം പരിക്കേറ്റ അവസ്ഥയിലായിരുന്നു. വേദനപൂർണമായും മാറുന്നതിന് മുൻപാണ് പാമ്പിനെപിടിക്കാൻ പോയത്.പാമ്പിനെ പിടിച്ച് ചാക്കിലേക്ക് കയറ്റാനായി കുനിഞ്ഞപ്പോൾ നട്ടെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടു. അതിലേക്ക് ശ്രദ്ധ പോയപ്പോഴാണ് പാമ്പ് കടിച്ചത്.
ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേരുടെ ദാനമാണ് ഇനിയുള്ള ജീവിതം. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കെല്ലാം നന്ദി. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞു.
തനിക്കെതിരേ കേരളത്തിൽ പ്രചാരണം നടക്കുന്നുണ്ട്. പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുതെന്ന രീതിയിലുള്ള ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് മനസ്സിലായത്. വനംവകുപ്പ് ജീവനക്കാരടക്കം ഇത്തരം പ്രചാരണങ്ങൾ ഉണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
തിരുവനന്തപുരത്ത് ഉള്ളൂരിന് സമീപത്തുള്ള ചെറുതയ്ക്കൽ ഭാഗത്താണ് വാവ സുരേഷിന്റെ വീട്. വാവ സുരേഷിന് പുതിയ വീട് വെച്ചുകൊടുക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.















