തിരുവനന്തപുരം: മനുഷ്യസ്നേഹവും ഈശ്വരസേവനവും ഒന്നാണെന്ന് മനസ്സിലാക്കിയ സാത്വികനായ പരിശുദ്ധൻ- സുഗതകുമാരിയുടെ ഈ വാക്കുകളിൽ ഡോ. എം. സൂസപാക്യത്തിന്റെ ജീവിതചിത്രം വ്യക്തം. സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായി തമിഴ്നാട്ടിലെ മാർത്താണ്ഡംതുറയിൽ ജനിച്ച സൂസപാക്യം, എന്നും തന്റെ ജനതയുടെ ആത്മീയ, സാമൂഹിക ജീവിതത്തിന്റെ മികച്ച വഴികളിലേക്ക് കൈപിടിച്ചുനടത്തിയ നല്ലിടയനായിരുന്നു. പാക്യം എന്ന തമിഴ് വാക്കിന്റെ മലയാള അർഥം ഭാഗ്യം എന്നാണ്. ലത്തീൻ സമുദായത്തിന്റെ ഭാഗ്യമായി ദൈവം തിരഞ്ഞെടുത്തയാൾ എന്ന് സമുദായാംഗങ്ങൾ എക്കാലവും സൂസപാക്യത്തെ കരുതിയിരുന്നു.
1946-ൽ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡംതുറയിൽ ജനിച്ച സൂസപാക്യം 1958-ലാണ് സെമിനാരിയിൽ ചേർന്നത്. 1969-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് റോമിൽ ഉപരിപഠനം പൂർത്തിയാക്കി. 1989-ൽ തിരുവനന്തപുരം രൂപതാ മെത്രാനായി. 2004-ൽ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ നിയമിച്ചു. പാർശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവിതത്തിനും ഉന്നമനത്തിനും മൂന്നു പതിറ്റാണ്ടുകാലം സൂസപാക്യം മാർഗനിർദേശിയായി.
തിരുവനന്തപുരത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു സൂസപാക്യം. മദ്യവിരുദ്ധ, പരിസ്ഥിതി സമരങ്ങളിൽ സാംസ്കാരിക പ്രവർത്തകർക്കൊപ്പവും മതസൗഹാർദ്ദവേദികളിൽ സാമുദായിക നേതൃത്വങ്ങൾക്കൊപ്പവും അദ്ദേഹം കൈകോർത്ത് പ്രവർത്തിച്ചു. മത്സ്യഗ്രാമമായ പൊഴിയൂരിലെ വ്യാജവാറ്റ് അവസാനിപ്പിക്കാൻ നേതൃത്വം നൽകി. മതസൗഹാർദ്ദത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗാന്ധിമാർഗം പിന്തുടരുന്നവരുടെയും തലസ്ഥാനത്തെ കൂട്ടായ്മയായ ശാന്തിസമിതിയുടെ പ്രേരകശക്തിയായി സൂസപാക്യം മുന്നിൽത്തന്നെയുണ്ടായിരുന്നു.
ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ചപ്പോഴും ഓഖി ദുരന്തകാലത്തും മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ സർക്കാരുകളോട് വാദിച്ച് സൂസപാക്യം തന്റെ ദൃഢനിലപാടുകളിൽ ഉറച്ചുനിന്നു. മഹാപ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനെത്തിച്ചും അദ്ദേഹം മാതൃകാപരമായ നേതൃത്വം നൽകി.
മെത്രാൻ സ്ഥാനമെന്ന അധികാരം ഒരിക്കലും ഉപയോഗിക്കാതെ, വിശ്വാസികളോട് എക്കാലവും ചേർന്നുനിന്ന് സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചിരുന്നു ഈ വലിയ ഇടയൻ. കേരളത്തിലെ മുഴുവൻ ലത്തീൻ സഭകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നേതൃത്വം നൽകി. അധികാരത്തിലിരിക്കുമ്പോഴും ലാളിത്യത്തിന്റെ വഴികളായിരുന്നു എന്നും സൂസപാക്യത്തിന്റേത്. സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെ അരമന വിട്ടിറങ്ങി അദ്ദേഹം വിശ്രമജീവിതത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. പ്രധാനപ്പെട്ട ചുമതലകൾ നേരത്തെതന്നെ സഹായമെത്രാനെയും മറ്റും ഏൽപ്പിച്ച് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ നിന്ന് പടിയിറങ്ങി സഭയുടെ വിശ്രമകേന്ദ്രത്തിലേക്ക് മാറിയാണ് താമസം.
താൻ സാധാരണക്കാരൻ, കൂടെ നിന്നവർക്കു നന്ദി -മാർ സൂസപാക്യം
രൂപതാധ്യക്ഷൻ എന്ന പദവിയിലെത്തി 32 വർഷം തികഞ്ഞ അതേ ദിവസമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഡോ. എം.സൂസപാക്യം വിരമിച്ചത്.
ആഗ്രഹിച്ചതിന്റെ ഒരു ശതമാനംപോലും നിറവേറ്റാൻ ആയിട്ടില്ലെന്ന് അദ്ദേഹം കൃതജ്ഞതാ ബലിമധ്യേ പറഞ്ഞു. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു.എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം.
ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു. പരിമിതമായ കഴിവുള്ള ഒരു സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരും ഒന്നിച്ചുനിന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് നേട്ടങ്ങൾ. ഇത്രയും വർഷക്കാലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.
വൈദികനിൽനിന്ന് ആർച്ച് ബിഷപ്പിലേക്ക്, അപ്രതീക്ഷിത തീരുമാനം, അസാധാരണവും
തിരുവനന്തപുരം അതിരൂപതയുടെ പുതിയ ഇടയനായി മോൺസിഞ്ഞോർ തോമസ് നെറ്റോ തിരഞ്ഞെടുക്കപ്പെട്ടത് കത്തോലിക്കാ സഭയുടെ രീതികളിൽ അസംഭവ്യമല്ലെങ്കിലും അത്ര സാധാരണമല്ല. സാധാരണ വൈദികനായിരുന്ന തോമസ് േെനറ്റാ ആർച്ച് ബിഷപ്പായി നേരിട്ട് ഉയർത്തപ്പെട്ടതാണ് സഭാവിശ്വാസികളിൽ കൗതുകം ജനിപ്പിച്ചത്. തീരുമാനം അപ്രതീക്ഷിതമായിരുന്നു.എന്നാൽ, അദ്ദേഹത്തിന്റെ ഉയർച്ചയിൽ അസാധാരണത്വം ഒട്ടുമില്ലെന്ന് രൂപതയിലെ സഹവൈദികർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം അതിരൂപതയിൽ സഹായമെത്രാനായി മാർ ആർ.ക്രിസ്തുദാസ് ഉള്ളതിനാൽ സ്വാഭാവികമായും അദ്ദേഹമായിരിക്കും മാർ സൂസപാക്യത്തിന്റെ പിൻഗാമി എന്നായിരുന്നു സൂചന. മാർ സൂസപാക്യമാകട്ടെ ഔദ്യോഗികമായ വിരമിക്കലിനു മുമ്പുതന്നെ ചുമതലകൾ സഹായമെത്രാനെ ഏൽപ്പിച്ച് വിശ്രമജീവിതത്തിലേക്കു മാറിയിരുന്നു. ഇതിനിടെയാണ് പുതിയ ആർച്ച് ബിഷപ്പിനെ സംബന്ധിച്ച ആലോചനകൾ ഡൽഹിയിലെ വത്തിക്കാന്റെ അംബാസഡറായ അപ്പസ്തൊലിക് നുനുൺഷ്യൊ വഴി ആരംഭിച്ചത്.
തിരുവനന്തപുരം അതിരൂപതയുടെ സഫ്രഗൻ രൂപതകളായ ആലപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, കൊല്ലം രൂപതാ ബിഷപ്പുമാർ സ്വരൂപതകളിൽത്തന്നെ തുടരാനാണ് താത്പര്യമെന്ന് അറിയിച്ചതായാണ് സൂചന. സഹായമെത്രാൻ മാർ ക്രിസ്തുദാസിന് രൂപതയുടെ പൂർണച്ചുമതല നൽകി പ്രായത്തിൽ മുതിർന്ന വൈദികനെ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ആലോചന പ്രബലമായി.
തിരുവനന്തപുരം അതിരൂപതയിൽനിന്നുള്ള വൈദികൻതന്നെ അധ്യക്ഷസ്ഥാനത്തേക്കു കടന്നുവരുന്നതാണ് നല്ലതെന്നും വിലയിരുത്തപ്പെട്ടു. ആ അന്വേഷണമാണ് ഫാ. തോമസ് നെറ്റോയിലേക്കെത്തിയത്. മൂന്നാർ കേന്ദ്രീകരിച്ച് പുതിയ രൂപതയ്ക്കുള്ള സാധ്യത ലത്തീൻ സഭ ആരായുന്നുണ്ട്. അതു സാധ്യമായാൽ മാർ ക്രിസ്തുദാസ് മൂന്നാർ രൂപതയുടെ ചുമതലയിലേക്കു വന്നേക്കും. പാലക്കാട് സുൽത്താൻപേട്ട് രൂപതയുടെ ചുമതലയിലേക്ക് അദ്ദേഹം വരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സഭയുടെ ഏഴ് സേവനമേഖലകളുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന ഫാ. തോമസ് േെനറ്റാ സഭാ ഭരണത്തിൽ നിർണായക സ്ഥാനം വഹിച്ചുവരുന്നു. വേഗത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണെന്നും രൂപതയിലെ വൈദികർ സാക്ഷ്യപ്പെടുത്തുന്നു.
പുതിയതുറയ്ക്ക് അഭിമാനമായി അതിരൂപതയുടെ വലിയ ഇടയൻ
പൂവാർ: പുതിയതുറക്കാർക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമായിരുന്നു ബുധനാഴ്ച. നാടിന്റെ സ്വന്തം തോമസ് നെറ്റോ അതിരൂപതയുടെ വലിയ ഇടയൻ എന്ന പദവിയിലേക്ക് ഉയർന്നിരിക്കുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു നാട്ടുകാർ. അദ്ദേഹം ജനിച്ചുവളർന്ന പി.എം.ഹൗസിൽ സഹോദരന്മാർ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു. പുതിയതുറ പി.എം.ഹൗസിൽ ജേസയ്യ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും നാലാമത്തെ മകനാണ് തോമസ് നെറ്റോ. ഔസേപ്പ് നെറ്റോ, ലോറൻസ് നെറ്റോ, സൈമൺ നെറ്റോ, ആൻഡ്രൂസ് നെറ്റോ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
പുതിയതുറ സെന്റ് നിക്കോളാസ് എൽ.പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ലൂർദ്പുരം സെന്റ്. ഹെലൻസ് സ്കൂളിൽ ഏഴാംക്ലാസുവരെയും തുടർന്ന് കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ചെറുപ്പംമുതൽ സാധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്ന പ്രകൃതമായിരുന്നു തോമസ് നെറ്റോയ്ക്കെന്ന് കുംടുംബാംഗങ്ങൾ ഓർക്കുന്നു. മൂത്ത സഹോദരന്റെ ആഗ്രഹ പ്രകാരം വൈദികനാകാനായി സെന്റ് സേവ്യേഴ്സ് കോളേജിൽ പ്രീഡിഗ്രിയും സെന്റ് വിൻസെന്റ് സെമിനാരിയിൽ ചേരുകയും ഡിഗ്രി പഠനം പൂർത്തിയാക്കുകയും ചെയ്തു. നാട്ടുകാർക്കെല്ലാം സുപരിചതനും എപ്പോഴും സമീപിക്കാവുന്നയാളുമാണ് അദ്ദേഹം. മികച്ച പ്രാസംഗികനായ ആദ്ദേഹം പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിലെ ആഘോഷ പരിപാടികളിൽ മുന്നിൽത്തന്നെ കാണും.
ഒരുമിച്ചു മുന്നേറാം -ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
പുതിയ കർമമേഖലയിൽ പ്രവേശിക്കുമ്പോൾ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ച് നിയുക്ത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. തലസ്ഥാന ജില്ലയാണ് പ്രധാന കർമമണ്ഡലം. പൊതുസമൂഹത്തോടു ചേർന്ന്, ഇതരമതസ്ഥരെ ആദരിച്ചു പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഒന്നിച്ചു മുന്നേറാമെന്നും എല്ലാവരുടെയും സഹകരണവും പ്രാർഥനയും പ്രതീക്ഷിക്കുന്നുവെന്നും നിയുക്ത ആർച്ച് ബിഷപ്പ് പറഞ്ഞു.
Content Highlights: thomas netto is the new arch bishop of latin diocese as soosapakyam steps down














