തിരുവനന്തപുരം
സിപിഐ എം നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപ്പിള്ളയുടെ പുസ്തകശേഖരം ഇനി ഗവേഷകർക്ക് സ്വന്തം. പതിനേഴായിരത്തിലധികം പുസ്തകമാണ് പി ജിയുടെ ശേഖരത്തിലുള്ളത്. പി ജി റഫറൻസ് ലൈബ്രറി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാജ്യമാകെ അംഗീകരിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് പി ഗോവിന്ദപ്പിള്ള എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കുക എന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ പി ജി തെളിച്ചിട്ട പാത ഗുണകരമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ജി സംസ്കൃതി കേന്ദ്രമാണ് ‘പി ജി റഫറൻസ് ലൈബ്രറി’ എന്ന ആശയവുമായി മുന്നോട്ട് വന്നത്. ഇതിനായി പി ജിയുടെ അമൂല്യ ഗ്രന്ഥശേഖരം കുടുംബം കൈമാറുകയായിരുന്നു. ഉദ്ഘാടനം നിർവഹിച്ചെങ്കിലും സംവിധാനങ്ങൾ ഒരുക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് പിന്നീടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പി ജിയുടെ പത്താം ചരമവാർഷിക ദിനത്തിൽ പെരുന്താന്നി മുളയ്ക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയും പി ജി സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.