
സിപിഐ (മാവോയിസ്റ്റ്) കബനിദളത്തിലെ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാന്‍ ഐ പി എസിന് മുമ്പാകെയാണ് ആയുധങ്ങളില്ലാതെ കീഴടങ്ങിയത്.
Also Read :
കബനി ദളത്തിന്‍റെ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന ലിജേഷ് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴു വര്‍ഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇദ്ദേഹം പുല്‍പ്പള്ളിയില്‍നിന്നു വർഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ്.
ലിജേഷിന്‍റെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. എന്നാല്‍ നിലവിൽ ഇവര്‍ കീഴടങ്ങിയിട്ടില്ല. മാവോയിസ്റ്റ് ആശയത്തിന്‍റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്ന് ഐ ജി അശോക് യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിലെത്താന്‍ തീരുമാനിച്ച ലിജേഷിനെ കേരള പോലീസ് സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
ലിജേഷിന്‍റെ കീഴടങ്ങല്‍ മാവോയിസ്റ്റ് ദളങ്ങളിലെത്തിയ മറ്റു ചെറുപ്പക്കാര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്താന്‍ പ്രേരണയാകും. മാവോയിസ്റ്റ് ആക്ഷനുകളുമായി ബന്ധപ്പെട്ടു ലിജേഷിനെതിരെ സംസ്ഥാനത്തു കേസുകള്‍ ഉണ്ടെന്നും ഐ ജി പറഞ്ഞു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം രണ്ടു മാസത്തിനുള്ളിൽ ലിജേഷിനുള്ള പുനരധിവാസ പാക്കേജില്‍ തീരുമാനമെടുക്കും.
2018 മെയ് മാസത്തിലാണ് മാവോയിസ്റ്റുകള്‍ക്കായുള്ള കീഴടങ്ങല്‍- പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രകാരം മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെയാണ്. ഇത്തരത്തില്‍ കീഴടങ്ങുന്നവര്‍ ആദ്യഘട്ടത്തിൽ പോലീസ് നിരീക്ഷണത്തിലുമായിരിക്കും. ലിജേഷിനു ആവശ്യമായ എല്ലാ സുരക്ഷയും നല്‍കുമെന്ന് ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.















