
സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ലജ്ജാകരമാണ്. കാര്യങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ മത സൗഹാര്‍ദം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിൽ മറ്റേത് സര്‍ക്കാര്‍ ആണെങ്കിലും സര്‍വ്വകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനു പിന്നാലെ പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
“കേരളത്തിന്റെ മതേതര ശരീരത്തെ സാരമായി ബാധിച്ച ഒരു വിവാദ വിഷയം സൃഷ്ടിച്ച സാമുദായിക വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ഞാൻ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണ്. പിതാവ് തുടർന്നു നടത്തിയ പ്രസ്താവനയും സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കും. എന്നാൽ പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുക.” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വിഷയത്തിൽ ദീപിക ദിനപത്രത്തിൽ വന്ന ലേഖനം കത്തോലിക്കാ സഭയുടെ നിലപാടല്ലെന്ന് സിറോ മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമിസ് ബാവ വ്യക്തമാക്കിയിരുന്നു. മയക്കു മരുന്നിനെ മയക്കു മരുന്ന് എന്നു തന്നെ പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മത മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ യോഗം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു ക്ലീമിസ് ബാവ.















