തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബി.ജെ.പിസംസ്ഥാന നേതൃത്വത്തെവെട്ടിലാക്കി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ. പാലാ ബിഷപ്പിൻറെ പ്രസ്താവനയിൽ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പത്മനാഭന്റെ പ്രതികരണം.
പള്ളിയിൽ നടത്തുന്ന പ്രസംഗത്തിൽ, അതിലൊരു ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു എന്നല്ലാതെ അതിൽപ്പരം അതിനെന്തെങ്കിലും ഗൗരവമുണ്ടെന്ന്തോന്നുന്നില്ലെന്ന് പത്മനാഭൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയിൽചാർത്തി, അതാണ് കാരണം എന്നു പറയുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദിന് ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരമാർശം. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞിരുന്നു.ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ബിഷപ്പിന്റെ പരാമർശം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. ബിഷപ്പിന് അനുകൂലമായ നിലപാടായിരുന്നു ബി.ജെ.പി. സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് പത്മനാഭന്റെ പരാമർശം എന്നത്ശ്രദ്ധേയമാണ്. നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കേരള ബി.ജെ.പി. കത്തയച്ചിരുന്നു. ബി.ജെ.പി നേതാവ് ജോർജ് കുര്യനാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
content highlights:bjp leader ck pathmanabhan on pala bishop narcotic jihad controversy