ലണ്ടൻ
ഇംഗ്ലീഷ് കരുത്തൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ തുടക്കം. സിറ്റി 6–3ന് ജർമൻ ക്ലബ് ആർബി ലെയ്-പ്-സിഗിനെ തകർത്തു. എസി മിലാന്റെ വെല്ലുവിളി അതിജീവിച്ച് ലിവർപൂൾ 3–2ന് ജയം പിടിച്ചു.
റയൽ മാഡ്രിഡ് അവസാന നിമിഷം നേടിയ ഗോളിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാനെ 1–0ന് വീഴ്-ത്തി. സെബാസ്റ്റ്യൻ ഹാളെറുടെ നാല് ഗോൾ മികവിൽ അയാക്-സ് 5–1ന് സ്പോർടിങ് സിപിയെ ഒതുക്കി. അത്-ലറ്റികോ മാഡ്രിഡ് പോർട്ടോയുമായി ഗോളില്ലാതെ പിരിഞ്ഞു. ബൊറൂസിയ ഡോർട്ട്മുണ്ട് 2–1ന് ബെസിക്ടാസിനെ കീഴടക്കി. ഷാക്തർ യുണെെറ്റഡിനെ രണ്ട് ഗോളിന് തുരത്തി മൊൾഡോവ ക്ലബ് ഷെറിഫ് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറി.
പിഎസ്ജി ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ സിറ്റിയുടേത് ഉശിരൻ തുടക്കമായിരുന്നു. നതാൻ ആക്കെയിലൂടെ ഗോളടി തുടങ്ങിയ സിറ്റി റിയാദ് മഹ്റെസ്, ജാക് ഗ്രീലിഷ്, ജോയോ കാൻസെലോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവരിലൂടെ ലെയ്-പ്-സിഗ് വലനിറച്ചു. ഒരെണ്ണം ലെയ്-പ്-സിഗ് താരം നോർദി മുക്കിയേലെയുടെ പിഴവുഗോളായിരുന്നു. ഈ സീസണിൽ ഇതുവരെ 10 കളിക്കാർ സിറ്റിക്കായി ഗോളടിച്ചു.
മറുവശത്ത് ഹാട്രിക്കുമായി ക്രിസ്റ്റഫർ എൻകുങ്കു തിളങ്ങിയെങ്കിലും ലെയ്-പ്-സിഗിന് കളി പിടിക്കാനായില്ല. ലിവർപൂൾ–മിലാൻ പോരാട്ടം ആവേശകരമായി. ഇരു ക്ലബ്ബുകളും തമ്മിലുള്ള മുൻ പോരാട്ടങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ഈ മത്സരവും.
കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ട്രെന്റ് അലെക്-സാണ്ടർ ആർണോൾഡിന്റെ ഷോട്ട് മിലാൻ പ്രതിരോധക്കാരൻ ഫികായോ ടൊമോറിയുടെ ദേഹത്ത് തട്ടി വലയിൽ വീണു. പിന്നാലെ മുഹമ്മദ് സലായ്-ക്ക് പെനൽറ്റി കിട്ടി. എന്നാൽ സലായെ മിലാൻ ഗോൾകീപ്പർ മെെക്ക് മെെനാൻ തടഞ്ഞു. അതുവരെ ലിവർപൂളിന്റെ പൂർണനിയന്ത്രണത്തിലായ കളി പെട്ടെന്ന് മിലാൻ തട്ടിയെടുത്തു. രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ. ആന്റെ റെബിച്ചും ബ്രഹിം ഡയസും ലക്ഷ്യം കണ്ടു. ആദ്യപകുതി 2–1ന് മിലാൻ സ്വന്തമാക്കി.
രണ്ടാംപകുതിയിൽ ലിവർപൂൾ വീണ്ടും കളംപിടിച്ചു. ഡിവോക് ഒറിഗി ഒരുക്കിയ അവസരത്തിൽ സലായുടെ തകർപ്പൻ ഗോൾ. സ്-കോർ 2–2. കളി തീരാൻ 21 മിനിറ്റ് ശേഷിക്കെ ജോർദാൻ ഹെൻഡേഴ്സൺ ലിവർപൂളിന്റെ വിജയഗോൾ തൊടുത്തു. എൺപത്തൊമ്പതാം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോളിലായിരുന്നു റയൽ ഇന്ററിനെ വീഴ്ത്തിയത്. എഡ്വാർഡോ കമവിൻഗ അവസരമൊരുക്കി.















