
വിദ്വേഷം ഉണ്ടാക്കാതിരിക്കേണ്ട മതങ്ങളുടെ പൊതു തത്വത്തെ ലംഘിക്കുന്നതാണ് ബിഷപ്പിന്‍റെ പ്രസ്താവനയെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
Also Read :
‘മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലുമാണ് മതങ്ങളുടെ പൊതുതത്വം. ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്‍റെ പ്രസ്താവന. ഉന്നയിച്ച വിഷയത്തോട് മറുപടി പറയുന്നില്ല’ മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്‌ലിം നാമധാരി എന്തെങ്കിലും ചെയ്‌താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രവും രംഗത്തെത്തിയിരുന്നു. ബിഷപ്പിന്‍റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സുപ്രഭാതത്തിന്‍റെ എഡിറ്റോറിയൽ വിമർശിക്കുന്നത്. വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പാലാ ബിഷപ്പിനെതിരായ വിമർശനം.
Also Read :
കർക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. ബിഷപ്പിനെ പിന്തുണയ്ക്കുന്നവരുടെ കൈവശം തെളിവുകളുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ ഏൽപ്പിക്കണം. ബ്രാഹ്‌മണ വിഭാഗത്തിനെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ട് പഠിക്കട്ടെ എന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
അതേസമയം നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിവാദം തുടരുന്നതിനിടെ പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപിക ദിനപത്രത്തിൽ വീണ്ടും ലേഖനം. ‘ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ലേഖനം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി ടി തോമസ് എംഎൽഎ എന്നിവരെ വിമർശിച്ചാണ് ലേഖനം. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
Also Read :
പാലാ ബിഷപ്പിനെ പിന്തുണച്ച് കഴിഞ്ഞദിവസവും ദീപികയിൽ മുഖപ്രസംഗം ഉണ്ടായിരുന്നു. ഇത്രയധികം ഉപദേശകർ ഉണ്ടായിട്ടും നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടില്ലേ എന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. മുസ്ലീം തീവ്രവാദികളെ ഭയന്ന് നടത്തിയതാണോ ഈ പ്രതികരണമെന്നും ദീപിക പരിഹസിക്കുന്നുണ്ട്.















