തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സർക്കാർ. നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കെ.ജെ മാക്സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മറുപടി നൽകിയത്.
സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ കമ്പനികളിൽ നിന്ന് വാക്സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങൾ പ്രകാകം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
നടപ്പ് സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭരിക്കാൻ 324 കോടിരൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് പിപിഇ കിറ്റുകൾ, കോവിഡ് ടെസ്റ്റ് കിറ്റുകൾ, വാക്സിൻ എന്നിവ സംഭരിക്കുന്നതിനാൽ 318.2747 കോടി രൂപ വിനിയോഗിച്ചു.
ഇതിൽ 29,29,97,250 കോടി രൂപയാണ് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്. ആകെ 13,42,540 ഡോസ് വാക്സാണ് സർക്കാർ നേരിട്ട് സംഭരിച്ചത്. ഇതിൽ 8,84,290 ഡോസ് വാക്സിന്റെ വില മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്.
Content Highlights:Kerala Covid-19 Vaccine Challenge














