
ബയോഡാറ്റ എടുത്ത് നേരെ ചവറ്റുകുട്ടയിൽ ഇടും എന്ന് കരുതിയെങ്കിൽ തെറ്റി. ഇങ്ങനെ എഴുതിയ വ്യക്തിയെ ഇന്റർവ്യൂവിന് വിളിച്ചിരിക്കുകയാണ് ഒരു കമ്പനി. കെയ്റ്റ് മാക്ഗീ എന്ന് പേരുള്ള എച്ആർ ആയി പ്രവർത്തിക്കുന്ന സ്ത്രീയാണ് ഗൂഗ്ലിങ്ങിൽ വൈദഗ്ധ്യം അവകാശപ്പെട്ട വ്യക്തിയെ ഇന്റർവ്യൂവിന് ക്ഷണിച്ച കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “ഇന്ന് ഒരു സിവി (ബയോഡാറ്റ) ലഭിച്ചു, അയാൾ അക്ഷരാർത്ഥത്തിൽ അയാളുടെ കഴിവുകളിലൊന്ന് ‘ഗൂഗിളിംഗ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്,” കെയ്റ്റ് ട്വീറ്റ് ചെയ്തു.
മറ്റേതൊരു സാഹചര്യത്തിലും ഇത്തരം സിവികൾ ഇന്റർവ്യൂവിനായി പരിഗണിക്കില്ല. പക്ഷെ തങ്ങൾ ഒരവസരം കൊടുത്തു എന്നും കെയ്റ്റ് വ്യക്തമാക്കി. ശരിയായ വിവരങ്ങൾ കണ്ടെത്താനും സ്ഥിരീകരിക്കാനുമുള്ള കഴിവ് ഒരു കഴിവാണ് എന്നാണ് തിരഞ്ഞെടുപ്പിന് ആധാരമായി കമ്പനി കണ്ടെത്തിയതത്രെ. തുടർ ട്വീറ്റിൽ ആദ്യ ഘട്ട ഇൻറർവ്യൂ യുവാവ് വിജയകരമായി പൂർത്തിയാക്കി എന്നും കെയ്റ്റ് വ്യക്തമാക്കി.
കെയ്റ്റിന്റെ ആദ്യ ട്വീറ്റ് ഏതായാലും വൈറലായി. 13,200 റീട്വീറ്റുകളും 1,83,800 ലൈക്കുകളും നേടി മുന്നേറുകയാണ് വൈറൽ ട്വീറ്റ്. അതെ സമയം ഒരാളെ ‘ഗൂഗ്ലിങ് വൈദഗ്ധ്യം’ സഹായിച്ചു എന്ന് കരുതി എല്ലാവരും ഇത് തങ്ങളുടെ ബയോ ഡാറ്റയിൽ എഴുതി ചേർക്കരുത് എന്ന് വിദഗ്ദ്ധർ പ്രതികരണങ്ങളിൽ മുന്നറിയിപ് നൽകുന്നുണ്ട്.















