കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അർജുന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.
വരുമാന മാർഗ്ഗം ഇല്ലെങ്കിലും അർജുൻ ആയങ്കിയിലേക്ക് വലിയ തോതിൽ പണം എത്തിയിരുന്നെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ അർജുനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ മതിയായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പിന്നീട് ഭാര്യ അമലയേയും ചോദ്യം ചെയ്തെങ്കിലും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്നത്.
കരിപ്പൂർ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുനായിരുന്നെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അർജുനേയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ കീഴ്ക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു. കസ്റ്റഡി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിനായുള്ള ഹർജിയും ഇന്ന് നൽകിയേക്കും















