തിരുവനന്തപുരം: വൃക്കയും കരളും വിറ്റ് വിശപ്പടക്കേണ്ടി വന്നില്ല, തെരുവുഗായകൻ റൊണാൾഡിനെ തേടി മന്ത്രി ആന്റണി രാജുവും പി.ടി. തോമസ് എം.എൽ.എയും എത്തി. വിൽക്കാനുണ്ട് വൃക്കയും കരളും എന്ന ബോർഡുമായിമുച്ചക്ര സൈക്കിളിൽ സഹായം തേടി അലഞ്ഞ റൊണാൾഡ് എന്ന തെരുവുഗായകന്റെ ജീവിതം മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രിയും എം.എൽ.എയും അദ്ദേഹത്തിന് സഹായവുമായെത്തിയത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ ഇരുവരും റൊണാൾഡിനെ കണ്ടു.
റൊണാൾഡിന്റെ ജയിലിലായ മകന് നിയമസഹായം നൽകുമെന്നും രോഗബാധിതനായ ഒരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നൽകി.
മന്ത്രി ആന്റണി രാജു റൊണാൾഡിനെ കണ്ടപ്പോൾ | ഫോട്ടോ: മാതൃഭൂമി
റൊണാൾഡിന് വീടുവെച്ചു നൽകാൻ ചിലർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പി.ടി. തോമസ് എം.എൽ.എ. അറിയിച്ചു. റൊണാൾഡിന്റെ ജയിലിലായ മകന് നിയമസഹായവും ഒരു മകന് വൈദ്യസഹായവും ഉറപ്പുനൽകുമെന്ന് അദ്ദേഹം പറഞ്ഞു.
റൊണാൾഡിന്റെ വണ്ടി | ഫോട്ടോ: മാതൃഭൂമി
തെരുവിൽ പാട്ടുപാടി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന റൊണാൾഡിന് ആദ്യം ഭാര്യയെ നഷ്ടമായി. പിന്നാലെ ഒരു മകൻ ജയിലിലാവുകയും ഒരുമകൻ രോഗബാധിതനാവുകയും ചെയ്തു. വൈകാതെ കാലുകൾ തളർന്നുപോയ റൊണാൾഡിന്റെ ജീവിതം കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കൂടുതൽ ദുസ്സഹമാക്കി. ഒടുവിൽ വിൽക്കാനുണ്ട് വൃക്കയും കരളുംഎന്ന ബോർഡുമായി തെരുവിലേക്കിറങ്ങേണ്ടി വന്നു. റൊണാൾഡിന്റെ കരളലിയിക്കുന്ന ജീവിതം മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്.
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് സൈക്കിളിൽ നിന്ന് റൊണാൾഡ് മാറ്റി.
Content Highlights: Ronald, Street Singer, Thiruvananthapuram, P T Thomas, Antony Raju













