കോഴിക്കോട്: മുട്ടിൽ മരംമുറിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. വനംവകുപ്പ് എൻഫോഴ്സ്മെന്റിന് ഇ.ഡി. കത്തുനൽകി. മരംമുറിയുടെ വിശാദംശങ്ങൾ തേടിയാണ് കത്ത്. ജൂൺ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് വനംവകുപ്പിന് നൽകുന്നത്.
മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആർ., മഹസ്സർ എന്നിവയുടെ പകർപ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുനൽകിയിട്ട് ഒരാഴ്ചയായിട്ടും സർക്കാരോ വനംവകുപ്പോ ഇതിൽ തീരുമാനം എടുത്തിട്ടില്ല.
വിഷയത്തിൽ രാഷ്ട്രീയ തീരുമാനം വരാനായി വനംവകുപ്പ് കാത്തിരിക്കുന്നുവെന്ന സൂചയാണ് ലഭിക്കുന്നത്. ഇ.ഡിക്ക് ഇത്തരത്തിൽ വിശദാംശങ്ങൾ നൽകുന്നതിന് മുൻപ് സർക്കാർ തീരുമാനം കൂടി വരട്ടേയെന്നാണ് വനംവകുപ്പിന്റെ നിലപാട്.
മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തിൽ വ്യക്തമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോൾ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം. കത്തിന് വനംവകുപ്പ് മറുപടി നൽകാതിരിക്കുന്ന പക്ഷം ഇ.ഡി. നിയമപരമായി നീങ്ങിയേക്കും. അങ്ങനെയെങ്കിൽ ഇ.ഡി. നോട്ടീസ് നൽകാനും സാധ്യതയുണ്ട്.
content highlights:ed likely to conduct enquiry in muttil tree felling case














