കൊച്ചി
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഭാഗമായി വിദ്യാർഥി സ്കോളർഷിപ് നൽകുന്നതിന് 80:20 എന്ന മുസ്ലിം ക്രിസ്ത്യൻ അനുപാതം സ്വീകരിച്ച മുൻ യുഡിഎഫ് സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ 2015-ൽ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. സർക്കാർ ഉത്തരവ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കലാണ് കോടതിയെ സമീപിച്ചത്. ജനസംഖ്യ പരിശോധിച്ച് ആനുപാതികമായി ആനുകൂല്യം പുതുക്കാൻ കോടതി നിർദേശിച്ചു.
മുസ്ലിം, ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങിയ കേന്ദ്ര പട്ടികപ്രകാരമുള്ള ന്യൂനപക്ഷങ്ങൾക്ക് ഒരുപോലെയാകണം ആനുകൂല്യങ്ങൾ നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അനുപാതം തയ്യാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം.















